NRI
മനാമ: സന്തോഷവും സാഹോദര്യവും ഐക്യവും പങ്കുവയ്ക്കുന്ന ഈദ് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാൻ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന "ഈദ് ഫെസ്റ്റ് 26' ലോഗോ പ്രകാശനം ആവേശകരമായ ചടങ്ങിൽ നടന്നു.
ബഹ്റനിലെ സാധാരണ തൊഴിലാളികളും കുടുംബങ്ങളും ഉൾപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ആഘോഷങ്ങളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിപടികളോടെ പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് ഒരുക്കുന്നത്.
പ്രവാസി സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അനൂപ് അബ്ദുല്ലയ്ക്ക് ഈദ് ഫെസ്റ്റ് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
ബഹ്റനിലെ വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക - സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി. ആഘോഷങ്ങൾ എല്ലാവരോടുമാകട്ടെ എന്ന സന്ദേശത്തിൽ പ്രവാസി വെൽഫെയർ എല്ലാ ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കാറുള്ള സാഹോദര്യ ഒത്തുചേരലുകളുടെ ഭാഗമായാണ് ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ ഒരുമിച്ചു ചേരാനും ആഘോഷങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനുമുള്ള വേദിയായി പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് മാറും എന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ അക്ബർ ഷാ പറഞ്ഞു.
പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം പ്രവാസികളിൽ നിന്നും 1000 പേർക്ക് ഒരുക്കുന്ന സാഹോദര്യ ഈദ് ലഞ്ച് സത്കാരം പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റിന്റെ സവിശേഷതയാണ്.
സംഗീത കലാപരിപാടികളും പ്രവാസി കുടുംബ സംഗമം എന്നിവ ഈദ് ഫെസ്റ്റ് ആഘോഷങ്ങൾക്ക് പുതുവൈഭവം നൽകും. പ്രവാസി സമൂഹത്തെ സഹോദര്യത്തിൽ ഒരുമിപ്പിക്കുന്ന സന്തോഷ വേദിയായി ഈ പരിപാടി മാറുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ബഹ്റനിലെ സാമൂഹിക-സാംസ്കാരിക വ്യവസായ പ്രമുഖനായ അസീൽ അബ്ദുറഹ്മാൻ, ഷൗക്കത്തലി ലൈഫ് കെയർ, മുൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡന്റ് അബ്രഹാം ജോൺ, റഷീദ് മാഹി, എം.എം. സുബൈർ, ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡന്റ് ഡോ. ഫൈസൽ, എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്, സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, നാസർ മഞ്ചേരി, അജിത് കുമാർ കണ്ണൂർ, ജമാൽ ഇരിങ്ങൽ, എം.എം. മുഹിയുദ്ദീൻ, ഡോ. ജെയ്സ് ജോയ്, ഡോ. ഇസ്മാഈൽ, ജേക്കബ് തേക്കുതോട്, തോമസ് ഫിലിപ്പ്, മനു മാത്യു, ഹുസൈൻ വയനാട്, മനോജ് വടകര, രാധാകൃഷ്ണൻ തിക്കോടി, റഷീദ സുബൈർ, വി.കെ. അനീസ്, റഊഫ് കരൂപ്പടന്ന, അജ്മൽ മാമ്പ, ജാബിർ തിക്കോടി, നിസാർ ഉസ്മാൻ, ഫസൽ റഹ്മാൻ പൊന്നാനി, ഷരീഫ് കായണ്ണ, യൂനുസ് രാജ്, ഗഫൂർ മൂക്കുതല, മൊയ്ദു തിരുവള്ളൂർ, സാജിർ ഇരിക്കൂർ, അജ്മൽ ഹുസെെൻ, സി.എം. മുഹമ്മദലി, ബദറുദ്ദീൻ പൂവാർ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അക്ബർ ഷാ നന്ദിയും പറഞ്ഞു.
NRI
മനാമ: പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബാഡ്മിന്റൺ ടൂർണമെന്റിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലെവൽ വൺ വിഭാഗത്തിൽ നിർമൽ ആർ. ജിനേഷ്, സുഷിത് ഗുരുംഗും ജേതാക്കളായി. ഇഞ്ചോടിഞ്ച് പൊരുതികളിച്ച റിജോ ചാക്കോയും സുജിത് സുരാനും റണ്ണേഴ്സ് അപ്പ് ആയി.
ആവേശവും ഉദ്യോഗവും ആദ്യാവസാനം വരെ നിലനിന്ന ലെവൽ ടു വിഭാഗത്തിൽ വി.പി. ഫസ്ലുറഹ്മാൻ, റഹാനസ് അബ്ദുറഹ്മാൻ എന്നിവർ പ്രവാസി കപ്പ് ഉയർത്തിയപ്പോൾ അവസാന ഷട്ടിൽ വരെ പൊരുതി കളിച്ച ബിബീഷ് ബാലകൃഷ്ണനും ആന്റണി ഫ്രാൻസിസും റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
സിഞ്ച് പ്രവാസി സെന്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്മാറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾ മുൻ ഇന്ത്യൻ ക്ലബ് ചെയർമാൻ കെ.എം. ചെറിയാൻ ഉൽഘാടനം ചെയ്തു.
കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അദ്യക്ഷത വഹിച്ചു.
International
മനാമ: ഇറാനിലെ വിപ്ലവഗാർഡ് സേനയുമായി ബന്ധമുള്ള 41 പേരെ അറസ്റ്റ് ചെയ്തതായി ബഹറിൻ അറിയിച്ചു. ഇവർ ഇറാനുവേണ്ടി ചാരപ്പണി നടത്തി.
ബഹ്റിന്റെ ദേശീയ സുരക്ഷ അപകടത്തിലാക്കാൻ ശ്രമിച്ചു. മത, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്താണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും ബഹറിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎസ്-ഇസ്രേലി ആക്രമണം നേരിട്ട ഇറാൻ ബഹ്റിൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾക്കു നേർക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു.
NRI
മനാമ: ബഹ്റനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നുവീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന് - അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂൾ ബഹ്റിൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
ഉടനെ സമീപവാസികൾ സൽമാനിയ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
International
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു താഴെ വീണു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
NRI
മനാമ: ലോക തൊഴിലാളി ദിനത്തിൽ പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച "മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് കെയർ ഇനിഷ്യേറ്റീവ് പ്രവാസികൾക്ക് വലിയ ആശ്വാസമായി.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ക്യാമ്പിൽ സാധാരണക്കാരായ തൊഴിലാളികളും കുടുംബങ്ങളുമടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
രാവിലെ എട്ട് മുതൽ 11.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ രോഗികളെ നേരിട്ട് കണ്ട് പരിശോധനകളും നിർദ്ദേശങ്ങളും നൽകി.
ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അസ്ഥി-സന്ധി പ്രശ്നങ്ങൾ, ദന്തൽ, ഇഎൻടി എന്നിവയ്ക്ക് പുറമേ ജനറൽ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിനും ഹോമിയോയിലും കൗൺസിലിംഗിനും ക്യാമ്പിൽ പ്രത്യേക മുൻഗണന നൽകി.
ബഹറ്നിലെ പ്രമുഖ പ്രവാസി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജോയ്സ് ജോയ്, ഡോ. ദീപക്, ഡോ. ടി.എ. നജീബ്, ഡോ. അനിന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഫ്ലൂ വാക്സിനും സൗജന്യമായി നൽകി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു. ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളികൾ താമസിക്കുന്നയിടത് ഇവർ സന്ദർശനം നടത്തി.
അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
NRI
മനാമ: ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മേയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മേയ്ദിന സന്ദേശത്തിൽ പറഞ്ഞു.
തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ പുതുക്കലാണ് മേയ് ഒന്ന്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും അന്തസുള്ള ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ദിവസമാണിത്.
മണലാരണ്യത്തിലെ പ്രതികൂലതയെ അതിജീവിച്ച് മാതൃരാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ പ്രവാസി തൊഴിലാളികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ജോലി സമ്മർദങ്ങൾക്കിടയിൽ പ്രവാസികൾ സ്വന്തം ആരോഗ്യവും മാനസിക ഉല്ലാസവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഒറ്റപ്പെടലുകളിൽ പരസ്പരം താങ്ങായി മാറാൻ പ്രവാസി കൂട്ടായ്മകൾക്ക് സാധിക്കണമെന്നും പ്രവാസി വെൽഫെയർ മേയ്ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.
ജാതി-മത-ലിംഗ ഭേദമന്യേ അധ്വാനിക്കുന്ന കൈകൾക്ക് ആദരവ് നൽകുന്ന മേയ്ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടിയായ മേയ് ഫെസ്റ്റ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ പ്രവാസി സെന്ററിൽ നടക്കും.
പ്രവേശനം പൂർണമായും സൗജന്യമായ മേയ് ഫെസ്റ്റിൽ സാമൂഹിക സേവന മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ്, ബഹ്റനിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ഗ്രൂപ്പുകൾ മാറ്റുരയ്ക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ്, പ്രവാസി വെൽഫെയർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ എന്നിവ മേയ് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഐക്യത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മാത്രമേ മികച്ചൊരു തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ. എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ മേയ് ദിനാശംസകൾ നേരുന്നതായും പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
NRI
സൽമാനിയ: ബഹ്റിനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
മേയ് ഒന്നു മുതൽ 31 വരെ നടക്കുന്ന സൽമാനിയ, സൽമാബാദ്, ഗുദൈബിയ, ഹാമടൗൺ, റിഫ, ബുദയ, സിത്ര, മുഹറക്ക്, ഹിദ് എന്നീ 10 ഏരിയ സമ്മേളനങ്ങള്‍ മേയ് അവസാനത്തോടുകൂടി സമാപിക്കും. തുടര്‍ന്ന് ജില്ലാ പ്രധിനിധി സമ്മേളനവും പൊതുസമ്മേളനവും ജൂണ്‍ മാസം നടക്കും.
രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ ഏഴു വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎയ്ക്ക് 1400-ലധികം അംഗങ്ങള്‍ ആണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു.
ഇത് കൂടാതെ കായിക വിഭാഗവും ഹോസ്പിറ്റല്‍ ഇൻഫർമേഷൻ ഡസ്ക്, ഡെത്ത് ആന്‍ഡ് ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ അനോജ് മാസ്റ്റർ പ്രസിഡന്റ്, പ്രശാന്ത് പ്രബുദ്ധൻ ജനറല്‍ സെക്രട്ടറിയും മനോജ് ജമാൽ ട്രെഷററും കോയിവിള മുഹമ്മദ് കുഞ്ഞു വൈസ് പ്രസിഡന്റായും സെക്രട്ടറിമാരായി അനിൽ കുമാറും രജീഷ് പട്ടാഴിയും കൃഷ്ണകുമാർ അസിസ്റ്റന്റ് ട്രഷററുമായിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് ആണ് അസോസിയേഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
NRI
മനാമ: ബഹ്റിനിൽ 50 വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തതിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന എസ്.ജി. എബ്രഹാമിനും കുടുംബത്തിനും സ്റ്റുഡൻസ് ഗൈഡൻസ് ഫോറം യാത്രയയപ്പ് നൽകി. നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്ത് എസ്.ജി. എബ്രഹാമിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
എബ്രഹാമിന്റെ വിശ്വസ്തതയും ആത്മാർഥതയും സ്വീകാര്യതയും സമന്വയിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പുതിയ തലമുറ ഉൾക്കൊള്ളേണ്ടതാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എബ്രഹാമിനെ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ഉപദേശക അധ്യക്ഷൻ സുനിൽ രാജ് ആമുഖ പ്രസംഗം നടത്തി.
വർഗീസ് കാരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വൈസ് പ്രസിഡന്റ് രാജൻ ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. ഉസ്താദ് ഫക്രുദീൻ തങ്ങൾ സ്നേഹ സന്ദേശം നേർന്നു.
ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഇ.എ. സലീം, എസ്.വി. ബഷീർ, ഇ.വി. രജീവൻ, എ.കെ. സുഹൈൽ, രാജി, എലിസബത്ത് ജോൺ, റിച്ചാർഡ് കൊന്നക്കൽ മുഹമ്മദാലി, സുനിൽ തോമസ് റാന്നി, ജവാദ് പാഷാ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പി. വിജയകുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
അദ്ദേഹത്തിന്റെ ഭാര്യയെ യോഗത്തിൽ പങ്കെടുത്ത സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് റെജീന ഇസ്മായിൽ, രാജി, എലിസബയത്ത് ജോൺ എന്നിവർ പൊന്നാട അണിയിച്ചു.
പൊതുസമൂഹത്തിനു വേണ്ടി സുനിൽ രാജ്, ഡോ. സുരേഷ് വർഗീസ് കാരക്കൽ, ജോസ് കെ. ജോൺ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. സക്കറിയ ചുള്ളിക്കലും റജീന ഇസ്മായിലും പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് ഹനീഫ നന്ദി പ്രകാശിപ്പിച്ചു.
District News
കേച്ചേരി: തൂവാനൂർ സ്വദേശി ചല്ലിയിൽ ചന്ദ്രന്റെ മകൻ സജീവൻ (59) ബഹറിനിൽ അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. ബഹറിൻ ഐവൈസിസി എക്സിക്യുട്ടീവ് അംഗമായിരുന്നു. അമ്മ: സരോജിനി. ഭാര്യ: അമൃത. മക്കൾ: അമൽ ദാസ്, ദേവിനന്ദ.
NRI
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ എല്ലാ വർഷവും സംഘടിപ്പാക്കാറുള്ള മേയ്ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2026 സംഘടിപ്പിക്കുന്നു.
മേയ് ഒന്നിന് സിന്‍ജിലെ പ്രവാസി സെന്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുക. ലെവൽ-1 (F1 & F2), ലെവൽ-2 (F3 & F4) എന്നീ വിഭാഗങ്ങളിലായി ബഹറ്നിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ക്ലബുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ യോനക്സ് മാവിസ് 350 ഷട്ടിൽ കോക്കുകളാണ് മത്സരത്തിനായി ഉപയോഗിക്കുന്നത്.
പ്രവാസി സമൂഹത്തിൽ കായികക്ഷമതയും സൗഹൃദവും വളർത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി വെൽഫെയർ മെയ്ഫെസ്റ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ട്രോഫിയും പണപ്പാരിതോഷികവും നൽകുമെന്ന് പ്രവാസി വെൽഫെയർ മേയ്ഫെസ്റ്റ് ബാഡ്മിന്റൺ ടൂർണമെന്റ് കോഓർഡിനേറ്റർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു.
പ്രവാസി വെൽഫെയർ മേയ്ഫെസ്റ്റ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33215121 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
NRI
മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റിൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്റിൻ യാത്രയയപ്പ് നൽകി.
പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന രാജീവ് നാവായിക്കുളം കവിയും നാടക രചയിതാവുമാണ്. കഴിഞ്ഞ 15 വർഷമായി ബഹ്റിനിലെ സാമൂഹിക-സാംസ്കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
രാജീവിന്റെ നിസ്വാർഥ സേവനങ്ങളെ അഭിനന്ദിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളാൽ ധന്യമായിരുന്നു. പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ, സി.എം. മുഹമ്മദലി, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്, സാജിർ ഇരിക്കൂർ, മൊയ്തു തിരുവള്ളൂർ, അനസ് കാഞ്ഞിരപ്പള്ളി, സഞ്ജു സാനു, അബ്ദുല്ല കുറ്റ്യാടി, ജിജി മുജീബ്, സബീന ഖാദർ, സുമയ്യ ഇർഷാദ് എന്നിവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ രാജീവ് നാവായിക്കുളം തന്റെ പ്രവാസകാല അനുഭവങ്ങളും സംഘടനയോടും സഹപ്രവർത്തകരോടുമുള്ള നന്ദിയും പങ്കുവച്ചു.
Kerala
മനാമ: ക്രൈസ്തവ ഭക്തിഗാന രംഗത്തു മറ്റൊരു ശ്രദ്ധേയ ഗാനവുമായി ബഹ്റിൻ മലയാളികൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തു ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം പുറത്തിറക്കിയ "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നിൽ പ്രവർത്തിച്ച ചില സംഗീതപ്രവർത്തകരാണ് പുതിയ ഗാനവുമായി ക്രൈസ്തവ ഭക്തിഗാനരംഗത്ത് ബഹ്റിൻ മലയാളികളുടെ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.
ദിവ്യകാരുണ്യം ഹൃത്തിനാനന്ദം എന്ന ഗാനമാണ് ഇപ്പോൾ പള്ളികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നത്. ബഹ്റിനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അജീഷ് ബോസ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കി ആലപിച്ചിരിക്കുന്നത്. ശാന്തമായി ഒഴുകുന്നതുപോലെയുള്ള സംഗീതവും ആലാപന ശൈലിയും ഏറെപ്പേരെ ആകർഷിച്ചിട്ടുണ്ട്. മനസിൽ തൊടുന്ന കാവ്യഭംഗിയുള്ള വരികളാണ് മറ്റൊരു പ്രത്യേകത.
അവാലി കത്തീഡ്രൽ ക്വയർ മെംബർ കൂടിയാണ് അജീഷ് ബോസ്. ഒാഡിയോ വിഡിയോ പ്രൊഡക്ഷൻ ആന്റണി സണ്ണി നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ്: സിനി വേവ് സ്റ്റുഡിയോ ബഹ്റിൻ. അവതരണം: മ്യൂസിക് ഡ്രീമേഴ്സ്, ബഹ്റിൻ. സപ്പോർട്ട്: എസിഎംസി ക്വയർ, ബഹ്റിൻ.
NRI
മനാമ: എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നത പഠനമേഖലകളും ഉയർന്ന തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പ്രവാസി വെൽഫെയർ ബഹ്റിൻ കരിയർ ഗൈഡൻസ് സെഷൻ സംഘടിപ്പിച്ചു.
കരിയർ എന്നത് വെറും ജോലിയുടെ തെരഞ്ഞെടുപ്പല്ല; അത് പുതുതലമുറയുടെ ജീവിത ദിശ കണ്ടെത്തുന്നതാണ് എന്ന് കരിയർ ഗൈഡൻസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹ്റിൻ യൂണിവേഴ്സിറ്റി അസി. പ്രഫസർ ഡോ. ഷഹ്നാബി പറഞ്ഞു.
വ്യക്തികളുടെ കഴിവുകളെയും താത്പര്യങ്ങളെയും വിലയിരുത്തി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതാണ് കരിയർ. ശരിയായ കരിയർ തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ആദ്യപടിയാണ്. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഭാവിയെ രൂപപ്പെടുത്തുന്ന ഗൈഡൻസ് സെഷൻ മാതൃകാപരം ആണെന്നും ഡോ. ഷഹ്നാബി പറഞ്ഞു.
ബഹ്റിനിലെ പ്രശസ്ത കരിയർ കൗൺസിലറും ഗൈഡൻസ് പ്രഫഷണലും മികച്ച ക്വിസറുമായ ജോസി തോമസ് സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കൽ, തൊഴിൽ സാധ്യതകൾ, വ്യക്തിഗത കഴിവുകൾ തിരിച്ചറിയൽ എന്നിവയിൽ വ്യക്തമായ മാർഗനിർദേശവും നൽകി.
ഓൺലൈനായി നടന്ന പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഭാവി ദിശ നിർണയിക്കാൻ സഹയമായതായി കരിയർ ഗൈഡൻസ് സെഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതിന്റെ തുടർച്ചയായി ബുധനാഴ്ച രാത്രി ഏഴിന് രണ്ടാമതൊരു സെഷൻ കൂടി വെബിനാറായി സംഘടിപ്പിക്കും എന്ന് പ്രവാസി വെൽഫയർ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 66336218 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച കരിയർ ഗൈഡൻസ് വെബിനാറിൽ കരിയർ വിംഗ് സെക്രട്ടറി അഡ്വ. ഷഫ്ന തയ്യിബ് സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയൂം രേഖപ്പെടുത്തി.
International
മനാമ: പശ്ചിമേഷ്യാ യുദ്ധം ആരംഭിച്ചശേഷം ഇറാൻ തൊടുത്ത 453 ഡ്രോണുകളും 188 മിസൈലുകളും വെടിവച്ചിട്ടതായി ബഹ്റിൻ ഇന്നലെ അറിയിച്ചു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ്. ഇറേനിയൻ ആക്രമണത്തിൽ ഇവിടുത്തെ ഏഴു കെട്ടിടങ്ങളെങ്കിലും നശിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ച തന്നെ 3300 പേർ മരിച്ചെന്നും 30,000 പേർക്കു പരിക്കേറ്റെന്നും ലോകാരോഗ്യ സംഘടനാ കിഴക്കൻ മെഡിറ്ററേനിയൻ വിഭാഗം മേധാവി ഹന്ന ബാൾക്കി അറിയിച്ചു. 43 ലക്ഷം പേർ അഭയാർഥികളായി.
International
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 49 സര്‍വീസുകള്‍. കൊച്ചിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് 25 സര്‍വീസുകള്‍ നടക്കും. 16 സര്‍വീസുകള്‍ റദ്ദു ചെയ്തു. ഗള്‍ഫില്‍ നിന്നും 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. 12 സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കാണ് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ നടക്കുന്നത്. കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും എട്ടു സര്‍വീസുകള്‍ നടക്കുന്നുണ്ട്. സൗദിയിലും കുവൈറ്റിലും ഇറാന് ആക്രമണം തുടരുന്നതിനാല്‍ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.
കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ജസീറ എയര്‍വേസ് അറിയിച്ചിരുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ സൗദിയിലെ ഹഫര്‍ അല്‍ ബത്തിന് ഖയിസുമാ വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസുകള്‍. ഖയിസുമാ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് ബസിലാണ് യാത്രക്കാരെ എത്തിക്കുക.
Kerala
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു കഴിഞ്ഞു. മസ്കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടക്കും.
എന്നാല്‍ ബഹ്റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില്‍ ഇറാന് ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില്‍ മിസൈല്‍ പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.
ചെങ്കടലിലെ യാന്‍ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ യുഎഇയിലെ ഹബ്ഷാന്‍ പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല്‍ പതിച്ചു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ബഹ്റൈനിലെ പ്രധാന എണ്ണക്കമ്പനിയായ ബാപ്കോയുടെ എനർജി കോംപ്ലക്സിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാക്കി. ഇസ്രയേൽ തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ അയൽരാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിത്ര ദ്വീപിലെ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്.
ഡ്രോണുകളും മിസൈലുകളും ബഹ്റൈനിലെ എൽഎൻജി പ്ലാന്റുകളെയും റിഫൈനറി യൂണിറ്റുകളെയും ലക്ഷ്യമിട്ടതോടെ ബാപ്കോ എനർജി 'ഫോഴ്സ് മജൂർ' അഥവാ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം കരാറുകൾ പാലിക്കാൻ കഴിയില്ലെന്ന ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ബഹ്റൈനിൽ നിന്നുള്ള ഗ്യാസ്, എണ്ണ കയറ്റുമതി തടസപ്പെട്ടു. സിത്രയിലെ ജനവാസ മേഖലകളിലും മിസൈലുകൾ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയും നിർണായകമായി. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ ഇനി മറ്റ് ഗൾഫ് രാജ്യങ്ങളെയോ നിരപരാധികളെയോ ആക്രമിക്കുന്നില്ലെങ്കിൽ, ഇസ്രയേൽ ഇനി ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിക്കില്ലെന്ന് ട്രംപ് ഇറാന് ഉറപ്പ് നൽകി.
എന്നാൽ ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ ഊർജ നിലയങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടാൽ, ഇറാന്റെ മുഴുവൻ എനർജി പ്ലാന്റുകളും അമേരിക്ക തകർക്കുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. "ഭ്രാന്ത് അവസാനിപ്പിക്കൂ" എന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും സൗദി, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ-വാതക നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 112 ഡോളർ കടന്നു.
ഇസ്രയേൽ ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുന്നതും, ഇറാൻ പകരമായി ഗൾഫ് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നതും പശ്ചിമേഷ്യയെ ഒരു മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ അനുരണനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിച്ചതും വലിയ നഷ്ടമാണ്. വ്യാപാരം ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കും ബഹ്റിനിലേയ്ക്കും വിമാന സര്‍വീസുകള്‍ ഇല്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്ക് നിലവില്‍ ഒരു സര്‍വീസ് മാത്രം നടക്കുന്നുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 സര്‍വീസുകളാണ് ഇന്ന് കൊച്ചിയില്‍ നിന്നും നടക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള 21 വിമാനങ്ങള്‍ കൊച്ചിയിലേക്ക് എത്തും. അതേസമയം, ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാള്‍ നമസ്കാരം യുഎഇയില്‍ പള്ളികള്ക്കുള്ളിലായി മാത്രം പരിമിതപ്പെടുത്തി. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ല.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 18 സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 21 വിമാനങ്ങള്‍ കൊച്ചിയിലെത്തും. എട്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും നിലവില്‍ സര്‍വീസ് ഇല്ല. ആക്രമണ ഭീഷണിയെ തുടര്‍ന്ന് യുഎഇ വ്യോമപാത താല്‍ക്കാലികമായി അടച്ചു.
ഇറാന്റെ ആക്രമണത്തില്‍ അബുദാബി ബനിയാസില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പാക് പൗരന് മരിച്ചു. യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാന് ആക്രമിക്കുന്നത്. സൗദിയില്‍ നിരന്തര ആക്രമണ ശ്രമം നടക്കുകയാണ്. കുവൈറ്റിലും ഖത്തറിലും പല തവണ ആക്രമണം പ്രതിരോധിച്ചു.
NRI
മനാമ: നോമ്പ് അനുഷ്ഠിക്കുന്ന സൽമാബാദിലേയും ആലിയിലെയും മാമീറിലേയും ലേബർ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ ബഹ്റിൻ എകെസിസി വിതരണം ചെയ്തു.
ഔദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഗൾഫ് അസ്വാൽടിന്റെ മാമീറിലുള്ള ക്യാമ്പിൽ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ബാബു തങ്ങളത്ത് നിർവഹിച്ചു.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.
കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.
ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന് തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.
International
മനാമ: തുടർച്ചയായ 11 -ാം ദിവസവും പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
അതേസമയം, സൗദിയിലെ അൽ-ഷൈബ എണ്ണപ്പാടത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി.
International
ടെഹ്റാൻ: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ബഹ്റൈനിലും ആക്രമണം നടത്തി ഇറാൻ. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ബഹ്റൈനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇറാന്റെ മിസൈൽ ആക്രമണം നടന്നിരുന്നു. ബഹ്റൈന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാല ലക്ഷ്യമാക്കി ഇറാൻ ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.
കുവൈറ്റിലും ഇറേനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു.
International
മനാമ: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ബഹ്റൈനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണം. ബഹ്റൈന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാല ലക്ഷ്യമാക്കി ഇറാൻ ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.
ബഹ്റൈനിലെ പ്രധാനപ്പെട്ട എണ്ണശുദ്ധീകരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മിസൈൽ പതിച്ചതിനെ തുടർന്ന് ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പൂർണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മിസൈൽ ആക്രമണത്തെത്തുടർന്ന് എണ്ണ ഉത്പാദനത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇറാനിയൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' അമേരിക്കൻ ആക്രമണത്തിൽ തകർന്നതിന് പിന്നാലെ മേഖലയിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കം. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിലും അയൽരാജ്യങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി.
Kerala
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
പുലര്‍ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില്‍ നിന്നുള്ള ആദ്യ ഫ്ളൈറ്റ് കൊച്ചിയില്‍ എത്തിയത്. പുലര്‍ച്ചെ 2.45ന് ആണ് കൊച്ചിയില്‍ നിന്നും ആദ്യ ഫ്ളൈറ്റ് പുറപ്പെട്ടത്. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.
എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സൗദി എയര്‍വേസ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
International
ആലപ്പുഴ: യുഎസ്- ഇറാന് യുദ്ധത്തിന്റെ ഭീതി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബഹ്റിനിലും രൂക്ഷമാകുകയാണെന്ന് ആലപ്പുഴ പട്ടണക്കാട് സ്വദേശിയും ബഹ്റിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐടി എന്‍ജിനിയറുമായ സജി ജോര്‍ജ്. യുഎസിന്റെ അഞ്ചാം കപ്പല്‍പ്പട സ്ഥിതിചെയ്യുന്നിടത്ത് ഇറാന് തൊടുത്ത ഒരു മിസൈല്‍ പതിച്ചു.
നിരവധി മിസൈലുകള്‍ ഇങ്ങോട്ടെത്തിയെങ്കിലും ബാക്കിയെല്ലാം യുഎസ് തടഞ്ഞു. യുഎസ് എയര്‍ ബേസും ഇതിനു സമീപത്താണെന്നും ബഹ്റിനിലെ റിഫയില്‍ താമസിക്കുന്ന സജി പറയുന്നു. ഇന്നലെ രാവിലെ 11 വരെ ആകാശത്ത് ഇറാന്റെ മിസൈലുകള്‍ ചീറിപ്പായുകയായിരുന്നു. മിസൈലുകള്‍ വരുമ്പോള്‍ പൊതുവില്‍ സൈറൺ മുഴങ്ങും. മൊബൈലില്‍ അലര്‍ട്ടും വരും. സുരക്ഷിത കേന്ദ്രങ്ങളിലിരിക്കാനാണ് സന്ദേശം.
പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളിലേക്ക് ഇറങ്ങരുതെന്നാണ് നിര്‍ദേശം. യുദ്ധഭീതി കാരണം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ ആളുകള്‍ മൊത്തമായി വാങ്ങി. ഇതു കാരണം ഭക്ഷ്യക്ഷാമമുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം തീര്‍ന്നു. പുതിയ സ്റ്റോക്ക് എത്തുന്നുമില്ല. വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
റോഡുകള്‍ വിജനമാണ്. ഒമാന്‍ വഴി പോകാനുള്ള ഒരു റോഡു മാത്രമാണ് തുറന്നിരിക്കുന്നത്. ഇന്റര്‍നെറ്റും വൈദ്യുതിയും തടസമില്ലാതെ ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി പറഞ്ഞു.
International
മനാമ: ഇറാന് ബഹ്റൈനിൽ നടത്തിയ ആക്രമണത്തിൽ സൽമാൻ തുറമുഖത്തിന് സമീപം തീപിടിത്തം. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാൻ ആക്രമിച്ചതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു.
അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹ്റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്.
അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള വെയർഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി സുരക്ഷാ സേന ഊർജ്ജിതമായി ഇടപെട്ടു.
അതേസമയം സാങ്കേതിക സമിതികൾ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തൽ ആരംഭിച്ചു. ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയാണെന്നും ബഹ്റൈൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം പരിഭ്രാന്തി സൃഷ്ടിക്കുന്നതോ സ്പർദ്ധയുണ്ടാക്കുന്നതോ ആയ വീഡിയോകളോ ചിത്രങ്ങളോ പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
International
മനാമ: ബഹ്റിനിലും ആക്രമണം നടത്തി ഇറാൻ. ഫ്ലാറ്റിലേക്ക് മിസൈൽ പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. ആളുകൾക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചോയെന്ന് വ്യക്തമല്ല. ആക്രമണം ബഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു.
അതേസമയം, കുവൈറ്റ് വിമാനത്താവളത്തിലും ദുബായിലും ഇറാൻ ആക്രമണം നടത്തി. കുവൈറ്റിൽ അഞ്ച് പേർക്കും ദുബായിൽ നാലുപേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
International
മനാമ: ബഹ്റൈനിലെ അമേരിക്കൻ നാവികസേനയുടെ ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലും അമേരിക്കൻ സൈനിക താവളത്തിന് സമീപവും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. എത്രയും വേഗം വീടുകൾക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎസ് പ്രതിരോധ കേന്ദ്രങ്ങളുള്ള ബഹ്റൈൻ, അബുദാബി, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒരേസമയം ആക്രമണം നടന്നതായാണ് സൂചന. ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനിൽ നടത്തിയ ആക്രമണത്തിനുള്ള ഇറാന്റെ നേരിട്ടുള്ള മറുപടിയാണിത്. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയൻ മിസൈലുകൾ തങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി ഖത്തർ അധികൃതർ അവകാശപ്പെട്ടു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. 150ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ക്യാമ്പ് ജോയിന്റ് കൺവീനർ അനൂപ് തങ്കച്ചൻ നന്ദിയും അറിയിച്ചു.
NRI
മനാമ: പ്രവാസി വെൽഫെയറിന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കാറുള്ള "മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 11 വരെ സിഞ്ചിലുള്ള പ്രവാസി സെന്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ് നടക്കുക.
പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വിദഗ്ധ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവത്കരണം, കൗൺസലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവയാണ് പ്രധാനമായി മീറ്റ് യുവർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ ഒരുക്കുന്നത്.
ബഹ്റനിലെ ആരോഗ്യ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് പൂർണമായും സൗജന്യമാണ്.
ജനറൽ വിഭാഗം, കാർഡിയോളജി, ഇ.എൻ.ടി, ദന്തൽ എന്നീ വിഭാഗങ്ങളിലെ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജയ്സ് ജോയ്, ഡോ. നിദ ഫെലിക്സ്, ഡോ ശഹീർ ഇബ്രാഹിം, ഡോ. ജാസ്മിൻ മൊയ്തു തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ആരോഗ്യ പരിശോധന നടത്താനും സംശയങ്ങൾ ചോദിച്ചറിയാനുമുള്ള അവസരമാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവിലൂടെ ഒരുക്കുന്നത് എന്ന് മെഡ്കെയർ കോഓർഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി അറിയിച്ചു.
NRI
മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂവെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
NRI
മനാമ: കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026 - 27 സാമ്പത്തിക വർഷത്തെ ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അപ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു
വിഭവസമാഹരണത്തിന് വ്യക്തമായ വഴികളില്ലാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ പദ്ധതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കടത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട ബജറ്റാണിത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തികാവസ്ഥയെയും സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെയും യാഥാർഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് പരാജയമാണ്. എവിടെ നിന്ന് പണം എന്ന അടിസ്ഥാന ചോദ്യത്തിന് യുക്തിസഹമോ നവീനമോ ആയ ഉത്തരം കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി സമ്മതിക്കുന്നു. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ കുറവ് വരുമാനത്തിലുണ്ടായിട്ടും കടമെടുപ്പിനെ ആശ്രയിച്ച് മാത്രം വീണ്ടും വാഗ്ദാനങ്ങൾ നൽകുന്നത് സർക്കാരിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
കിഫ്ബി വഴി 96,554 കോടിയുടെ പദ്ധതികൾ അനുവദിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24,734 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കിയത്. ഇത് തെളിയിക്കുന്നത് വാഗ്ദാനങ്ങളിലെയും അവകാശവാദങ്ങളിലെയും കാപട്യമാണ്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണെന്നും പ്രവാസി വെൽഫയർ അറിയിച്ചു.
നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകിയും അടിസ്ഥാന ജനതയുടെ വികസനത്തെ അവഗണിച്ചും ജനങ്ങളെ വഞ്ചിക്കുന്ന വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഫലത്തിൽ ബജറ്റ് മാറിയിരിക്കുകയാണെന്നും പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് ഇറക്കിയ പത്രകുറിപ്പിൽ അഭിപ്രായപ്പെട്ടു.
NRI
മനാമ: ബഹ്റനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിന്റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തെരഞ്ഞെടുത്തു.
ബഹ്റനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, സി.എം. മുഹമ്മദ് അലി, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ.
2026 - 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തു.
പ്രവാസി സെന്ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.
NRI
മനാമ: 10, 12 ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ബഹ്റനിലും കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025ലെ കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്റനിൽ പഠിച്ച കുട്ടികൾ നേരിട്ടും നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റിൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ പ്രിൻസിപ്പാൾ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.
NRI
മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായിരുന്നു എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.
പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ കേരളത്തിന് സുപരിചിതനായത്. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്.
പ്രകൃതിയുടെ അവകാശവും മനുഷ്യന്റെ ഉത്തരവാദിത്വവുമെന്ന ആശയത്തെ ആധാരമാക്കി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അനുസ്മരണത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചരണത്തിന് സമൂഹത്തെ ഉണർത്തുകയായിരുന്നു.
മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവച്ചതിലൂടെ ഗാഡ്ഗിൽ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. വെസ്റ്റേൺഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോർട്ടുകളും പൊതുചർച്ചകൾക്കു വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാഡ്ഗിലിന്റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവർത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു.
ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ഇർഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ സ്ത്രീകൾക്കായി എകദിന വിനോദയാത്ര സംഘടിപ്പിച്ചു.
50 ഓളം പ്രവാസിശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മാനസിക ഉല്ലാസത്തിനും സൗഹൃദം പുതുക്കുന്നതിനുമായാണ് യാത്ര സംഘടിപ്പിച്ചത്.
രാവിലെ 9.30ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസിശ്രീ കോഓർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവുമായ രഞ്ജിത് ആർ. പിള്ള, കെപിഎ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര അൽ ഫത്തേഹ് ഗ്രാൻഡ് മോസ്ക് സന്ദർശനത്തോടെയാണ് തുടങ്ങിയത്.
NRI
മനാമ: ബഹ്റിൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി കെപിഎയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
International
മനാമ: ബഹ്റനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 15 പേര് അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 15 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1,35,000 ബഹ്റിൻ ദിനാറിലധികം മൂല്യം വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
പിടിയിലായത് 21നും 33നും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
NRI
മനാമ: ബഹ്റിൻ എകെസിസിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എകെസിസി ഗ്ലോബൽ സെക്രട്ടറിയും ബഹ്റിൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര സംസാരിച്ചു. എകെസിസി നടത്തുന്ന ഇത്തരം സാഹിത്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് മാധവനെയും എഴുത്തിനെയും യാത്രകളെയും സ്നേഹിക്കുന്ന സുനിൽ തോമസ് റാന്നിയെയും എകെസിസി അക്ഷരക്കൂട്ടം ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, ക്രിസ്തുജയന്തി കോളജ് മാനേജർ ഫാ. ജെയ്സ്, ഫസീല, ദീപ ടീച്ചർ, വി.എം. ജോസഫ്, ഹരീഷ് നായർ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ ആശംസകൾ നേർന്നു.
NRI
മനാമ: ബഹ്റനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. കുഴൽമന്ദം കുളവൻമുക്ക് കുപ്പക്കാട് വീട്ടിൽ ജലേന്ദ്രൻ (കണ്ണൻ - 55) ആണ് മരിച്ചത്.
ഒരുമാസം മുമ്പാണ് ജലേന്ദ്രന്‍ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 20 വർഷമായി ബഹ്റനിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു.
ഭാര്യ: സിന്ധു. മകൾ: മേഘ (എംടെക് വിദ്യാർഥി, ഗവ. എൻജിനിയറിംഗ് കോളജ് തൃശൂർ).
NRI
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
NRI
മനാമ: ബിസിനസ് ആവശ്യങ്ങൾക്കായി ബഹറനിലെത്തിയ പ്രശസ്ത സിനിമാ താരം ദിലീപിന് ബഹറിൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.
ലാൽ കെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മൊമന്റോ സമ്മാനിച്ചു. മോഹൻലാലുമൊത്തുള്ള തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ ദിലീപ് പങ്കുവച്ചു.
കഴിഞ്ഞ 12 വർഷങ്ങളായി ബഹറിൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
NRI
മനാമ: പാലാ സ്വദേശി അനു റോസ് ജോഷി(25) ബഹറനില്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അന്ത്യം.
സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.
അമ്മ റ്റിജി ജോഷി പാലാക്കാട് മുണ്ടമറ്റം കുടുംബാംഗം. സഹോദരങ്ങൾ: മിന്നു മരിയ ജോഷി, തോമസ് ഖാൻ ജോഷി.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5.30ന് ഭവനത്തിൽ കൊണ്ടുവരും.