പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്പാദനചെലവ് ക്രമാതീതമായി ഉയർന്നതും വിൽപ്പനയിലുണ്ടായ ഇടിവും മൂലം ഇന്ത്യയിലെ ടെലിവിഷൻ, ഹോം അപ്ലയൻസ് വിഭാഗങ്ങളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സാംസങ് ഇന്ത്യ.
ഡയറക്ടർ തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ടീം ലീഡർമാർ, ബ്രാഞ്ച്-ഏരിയ മാനേജർമാർ എന്നിവരടക്കം 80 മുതൽ 100 ഓളം ജീവനക്കാരോട് കമ്പനി രാജിവെച്ചുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറുകൂട്ടങ്ങളായാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ നൽകിവരുന്നത്. പലർക്കും നോട്ടീസ് പീരീഡ് പോലും നൽകാതെയാണ് ഉടനടി ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
എന്നാൽ, ജീവനക്കാർക്ക് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും കമ്പനിയിൽ ജോലി ചെയ്ത ഓരോ വർഷത്തിനും അധികമായി ഒരു മാസത്തെ ശമ്പളവും അടങ്ങുന്ന ആനുകൂല്യ പാക്കേജ് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികം വർധിച്ചതോടെ ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് വർധിപ്പിച്ചു.
വിപണിയിൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതും ടെലിവിഷൻ, എയർ കണ്ടീഷണർ തുടങ്ങിയ സാധനങ്ങളുടെ വിൽപ്പന മന്ദഗതിയിലായതും ലാഭവിഹിതത്തെ സാരമായി ബാധിച്ചു. ഇവയെല്ലാമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണങ്ങൾ.
നിലവിൽ സാംസങ്ങിന്റെ ഏറ്റവും വലിയ ബിസിനസ് മേഖലയായ സ്മാർട്ട്ഫോൺ വിഭാഗത്തെ ഈ പിരിച്ചുവിടൽ ബാധിച്ചിട്ടില്ല. എങ്കിലും, വരും മാസങ്ങളിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇലക്ട്രോണിക്സ് വിൽപ്പന വിഭാഗത്തിലെ 25 ശതമാനത്തോളം ജീവനക്കാരെക്കൂടി കമ്പനി പുനഃസംഘടനയിലൂടെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
Tags : technology samsung layoffs india