മുംബൈയിലെ ഒരു ലെൻസ്‌കാർട്ട് ഷോറൂമിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ പങ്കുവെച്ച വീഡിയോയിൽ, ഷോറൂമിലെ ജീവനക്കാരെ അവർ ചോദ്യം ചെയ്യുന്നതും പ്രകോപനപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും കാണാം.
സ്ഥാപനത്തിലെ മുസ്ലിം മാനേജർക്കെതിരെയും കമ്പനിയുടെ നയങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഇവർ ഉയർത്തിയത്. ഹിന്ദു ജീവനക്കാർ തിലകം ധരിക്കുന്നതും മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതും മാനേജ്‌മെന്‍റ് തടയുന്നുവെന്ന് ആരോപിച്ചാണ് നാസിയ ഇലാഹി ഖാൻ രംഗത്തെത്തിയത്.
കടയ്ക്കുള്ളിൽ വെച്ച് ജീവനക്കാരുടെ നെറ്റിയിൽ നിർബന്ധപൂർവം തിലകം ചാർത്തിക്കൊടുക്കുന്നതും, ഭക്തി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും വീഡിയോയിലുണ്ട്.
ഹിന്ദു ആചാരങ്ങളെ അടിച്ചമർത്താൻ ബോധപൂർവ്വം മുസ്ലിം മാനേജർമാരെ നിയമിക്കുകയാണെന്നും, കമ്പനി ഉടമയ്ക്കെതിരെ അന്വേഷണം നടത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
തെളിവുകളൊന്നും ഹാജരാക്കാതെ തന്നെ, കമ്പനിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും ഇവർ ഉന്നയിച്ചു.
സെൻട്രൽ ഏജൻസികളെയും കേന്ദ്ര മന്ത്രിമാരെയും ടാഗ് ചെയ്തുകൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
മുംബൈയിലെ അന്ധേരിയിലുള്ള ഷോറൂമാണ് ഇതെന്നാണ് പറയപ്പെടുന്നതെങ്കിലും, ഔദ്യോഗികമായി സ്ഥലം സ്ഥിരീകരിച്ചിട്ടില്ല. ഈ സംഭവത്തോട് ലെൻസ്‌കാർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്.
Tags : Lenskart MumbaiNews ViralVideo Controversy TrendingNow