കൽപ്പറ്റ: വീട്, കെട്ടിടം നിർമാണത്തിനു അനുമതി ലഭിക്കുന്നതിലെ തടസം ഒഴിവാകുമെന്ന പ്രതീക്ഷയിൽ അന്പലവയൽ പഞ്ചായത്തിലെ മഞ്ഞപ്പാറ, കരിങ്കുറ്റി, ആറാട്ടുപാറ, ഒഴലക്കൊല്ലി പ്രദേശങ്ങളിലെ കൈവശ കുടുംബങ്ങൾ. മഞ്ഞപ്പാറയിലും സമീപങ്ങളിലുമായി 450 ഏക്കറോളം ഭൂമി പതിറ്റാണ്ടുകളായി ഭൂനികുതി അടച്ച് കൈവശം വയ്ക്കുന്ന 500 ഓളം കുടുംബങ്ങളാണ് വീട്, കെട്ടിട നിർമാണത്തിനു അനുമതി കിട്ടാതെ വലയുന്നത്.
അനുമതിക്ക് അപേക്ഷിക്കുന്പോൾ വില്ലേജ് ഓഫീസിൽനിന്നുള്ള കെഎൽആർ, കെഎൽയു സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുകയാണ് പഞ്ചായത്ത് അധികാരികൾ. സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലെത്തുന്പോൾ കൈവശമുള്ളതു തോട്ടം ഭൂമിയാണെന്നും തരം മാറ്റാൻ പാടില്ലാത്തതുമാണെന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
ഇതുമൂലം ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടുകളുടെ നിർമാണം പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ബാങ്കുകൾ കാർഷികാവശ്യത്തിനു ഒഴികെ വായ്പയും ഇവർക്ക് അനുവദിക്കുന്നില്ല. വില്ലേജ് രേഖകളിൽ പുരയിടം എന്നു രേഖപ്പെടുത്തിയ ഭൂമി കൈവശം വയ്ക്കുന്നവർക്കും രണ്ടു വർഷത്തിലധികമായി വീട്, കെട്ടിട നിർമാണത്തിനു അനുമതി കിട്ടുന്നില്ല.
അന്പലവയൽ, തോമാട്ടുചാൽ വില്ലേജുകളിലാണ് മഞ്ഞപ്പാറ, കരിങ്കുറ്റി, ആറാട്ടുപാറ, ഒഴലക്കൊല്ലി പ്രദേശങ്ങൾ. വില്ലേജ് രേഖകളിൽ തോട്ടം എന്നു തെറ്റായി രേഖപ്പെടുത്തിയതാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്കു കാരണമെന്നു സ്ഥലം ഉടമകൾ പറയുന്നു. മദിരാശി ഹൈക്കോടതി ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്ത മഞ്ഞപ്പാറ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഭൂമിയാണ് കുടുംബങ്ങളുടെ കൈവശം.
550 ഏക്കർ വരുന്ന എസ്റ്റേറ്റ് കന്പനി ലിക്വിഡേഷനുശേഷം മദിരാശി ഹൈക്കോടതി അനുമതിയോടെ സി.എം. ചന്തുക്കുട്ടി വിലയ്ക്കുവാങ്ങി. ചന്തുക്കുട്ടിയിൽനിന്നും അദ്ദേഹം കൈമാറിയിയവരിൽനിന്നും ഭൂമി തീരുവിലയ്ക്കു വാങ്ങിയവരാണ് ഇപ്പോഴത്തെ ഉടമകൾ. കൈവശഭൂമിയിൽ 2018 വരെ വീട്, കെട്ടിട നിർമാണത്തിനു തടസം ഉണ്ടായിരുന്നില്ല. മഞ്ഞപ്പാറയിലും സമീപത്തുമുള്ള ഭൂമിയിൽ 266 ഏക്കറിന്റെ കൈമാറ്റം 1970ന് മുന്പ് നടന്നതാണ്.
വീട്, കെട്ടിടം നിർമാണത്തിനു അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കളക്ടറുടെ(എൽആർ)അധ്യക്ഷതയിൽ 2023 ഫെബ്രുവരി 21ന് യോഗം ചേർന്നിരുന്നു. സുൽത്താൻബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ ഇടപെടലിനെത്തുടർന്നു ജില്ലാ കളക്ടർ നിർദേശിച്ചതനുസരിച്ചാണ് യോഗം വിളിച്ചത്.
റവന്യൂ ഉദ്യോഗസ്ഥരും മഞ്ഞപ്പാറ എസ്റ്റേറ്റ് കൈവശ കർഷക സംരക്ഷണ സമിതി ഭാരവാഹികളും പങ്കെടുത്തതായിരുന്നു യോഗം. 1970നു മുന്പ് കൈമാറ്റം ചെയ്ത ഭൂമിയിൽ താമസിക്കുന്നവർക്ക് വീട്, കെട്ടിടം നിർമാണത്തിനു കെഎൽആർ, കെഎൽയു സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ തടസം നീക്കുമെന്ന് ഡപ്യൂട്ടി കളക്ടർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ തടസം ഒരു വർഷം കഴിഞ്ഞിട്ടും നിലനിൽക്കുകയാണ്.