പാലാ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാലാ നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ സുഗമമായി പൂര്‍ത്തിയായി. പാലാ സെന്റ് വിന്‍സന്റ് പബ്ലിക് സ്കൂളിലായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണം. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയത്തു തന്നെ പോളിംഗ് സാമഗ്രികളുടെ വിതരണം കേന്ദ്രത്തില്‍ ആരംഭിച്ചു. രാവിലെ എട്ടിനു തന്നെ ഉദ്യോഗസ്ഥരെത്തി പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റുന്നത് കാണാമായിരുന്നു. ഉച്ചയോടെ സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ നിശ്ചിത ബൂത്തുകളിലേയ്ക്ക് തിരിച്ചു. വാഹനങ്ങളില്‍ ഇവരെ ബൂത്തുകളിലെത്തിക്കുകയായിരുന്നു.
പാലാ നിയോജക മണ്ഡലത്തില്‍ 176 ബൂത്തുകളാണുള്ളത്. 704 ജീവനക്കാര്‍ക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മണ്ഡലത്തിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. രാമപുരം, ളാലം, കടനാട്, മേലുകാവ്, പുലിയന്നൂര്‍, ഭരണങ്ങാനം വില്ലേജുകളിലായി പത്ത് പിങ്ക് ബൂത്തുകളും മണ്ഡലത്തിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ബൂത്തുകളെല്ലാം ഹരിത സൗഹൃദമായിരിക്കും. കുപ്പിവെള്ളം, ബിസ്കറ്റ് എന്നിവയ്ക്ക് പുറമേ ഇത്തവണ ഉദ്യോഗസ്ഥര്‍ക്കായി പായയും ബൂത്തുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പാലാ സ്റ്റേഷന് പരിധിയില്‍ പ്രശ്ന ബാധിത ബൂത്തുകളില്ലെന്നു പോലീസ് പറഞ്ഞു.
കടുത്തുരുത്തിയിൽ 187350 പേർ
ജനവിധി കാത്ത് വോട്ടിംഗ് യന്ത്രങ്ങളും ഉദ്യോഗസ്ഥരും തയാറായി. പതിവിന് വിപരീതമായി ഉച്ചയോടെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധക്രമീകരണങ്ങളും പോളിംഗ് ബൂത്തുകളിലെത്തി. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉച്ചയോടെ വിതരണം പൂർത്തീകരിക്കാൻ കഴിഞ്ഞു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നേരിട്ടെത്തി പോളിംഗ് സാമഗ്രികളുടെ വിതരണം വിലയിരുത്തി.
വോട്ട് രേഖപ്പെടുത്തുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. ഇന്ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇടത്, വലത്, എൻഡിഎ സ്ഥാനാർഥികളടക്കം 14 പേരാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ 1,87,350 വോട്ടർമാർ. ഇവരിൽ 91062 പേർ പുരുഷന്മാരും 96286 പേർ സ്ത്രീകളുമാണ്. പുരുഷവോട്ടർമാരേക്കാൾ 5224 വനിതകൾ കൂടുതൽ. മണ്ഡലത്തിൽ രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. മണ്ഡലത്തിലെ മുതിർന്ന വോട്ടർമാരുടെ എണ്ണം 2861. യുവവോട്ടർമാർ മുതിർന്നവരേക്കാൾ കുറവാണ് 2306 പേർ. ഭിന്നശേഷി വോട്ടർമാർ 1946 പേരുണ്ട്. 85 വയസ് പിന്നിട്ടവരേയും ഭിന്നശേഷിക്കാരെയും അസന്നിഹിത വോട്ടർമാരായി കണക്കാക്കി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു.
പിങ്ക് ബൂത്ത്
ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങൾക്കൊപ്പം കടുത്തുരുത്തി നിയോജകമണ്ഡലത്തിലും ഒൻപത് ബൂത്തുകളുടെ പൂർണനിയന്ത്രണം വനിതകൾക്കാണ്. ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളാണ്.
കുറവിലങ്ങാട് സെന്റ് മേരീസ് ജിഎൽപിഎസ്, നസ്രത്ത്ഹിൽ ഡിപോൾ ഇഎംഎച്ച്എസ്, ഉഴവൂർ ഒഎൽഎൽ എച്ച്എസ്എസ്, ഇരവിമംഗലം സെന്റ് ജോസഫ് എൽപിഎസ്, കുറുമുള്ളൂർ സെന്റ് തോമസ് യുപിഎസ്, കിടങ്ങൂർ സെന്റ് മേരീസ് എച്ച്എസ്എസ്, പാലകര ഫീഡിംഗ് നിർമല മഹിളാസമാജം ബിൽഡിംഗ്, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച്എസ് എന്നിവിടങ്ങളിലാണ് പിങ്ക് ബൂത്തുകൾ. കിടങ്ങൂർ സെന്റ് മേരീസ് എച്ച്എസ്എസിൽ രണ്ട് ബൂത്തുകളും പിങ്ക് ബൂത്തുകളാണ്.
പോലീസും സജ്ജം
സ്റ്റേഷൻ പരിധിയിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ പരിധിക്കൊപ്പം ഏറ്റമാനൂർ സ്റ്റേഷൻ പരിധിയിൽ വരുന്ന മൂന്ന് ബൂത്തുകളുടെ ചുമതലയും കുറവിലങ്ങാട് സ്റ്റേഷനാണ്. കുറുമുള്ളൂർ ഭാഗത്തെ മൂന്ന് ബൂത്തുകളുടെ ചുമതലയാണ് അധികമായി നൽകിയിട്ടുള്ളത്. പട്രോളിംഗ് ടീമുകളും സജ്ജമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് പട്രോളിംഗിനൊപ്പം സ്റ്റേഷൻ നിയന്ത്രണത്തിൽ രണ്ട് പട്രോളിംഗ് ടീമുകളുമുണ്ട്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.