തൊടുപുഴ: രണ്ടു മാസത്തോളം നീണ്ടു നിന്ന ആവേശകരമായ പ്രചാരണത്തിനൊടുവിൽ വോട്ടർമാർ വിധിയെഴുത്തിനായി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇടുക്കിയിൽ അന്തിമ പട്ടിക പ്രകാരം 12,51,189 വോട്ടർമാരാണുള്ളത്.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടർമാരുമുൾപ്പെടെയാണിത്. 6,15,084 പുരുഷ വോട്ടർമാർമാരും 6,35,064 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഒൻപതു ഭിന്നലിംഗ വോട്ടർമാരുമുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള 18,748 കന്നിവോട്ടർമാർമാരും വോട്ടെടുപ്പിൽ പങ്കാളികളാകും.
85 വയസിനു മുകളിൽ പ്രായമുള്ള 12,797 പേരാണുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളിൽ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ മൂന്ന് വീതവുമാണ് ഭിന്നലിംഗക്കാരുള്ളത്. 1032 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു. 10,041 ഭിന്നശേഷിക്കാരായ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും www.ceo.kerala.gov.in ,വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ മുഖേനെ അറിയാവുന്നതാണ്.
വോട്ടിംഗ് യന്ത്രങ്ങൾ ബൂത്തുകളിൽ എത്തിച്ചു
ഇടുക്കി: പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണകേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതത് ബൂത്തുകളിലെത്തിച്ചു.
മൂന്നാർ ഗവ. വിഎച്ച്എസ്എസ്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, തൊടുപുഴ ന്യൂമാൻ കോളജ് , പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്.
ലോക്സഭാ മണ്ഡലത്തിൽ 1315 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ദേവികുളം- 195, ഉടുന്പൻചോല- 193, തൊടുപുഴ- 216, ഇടുക്കി -196, പീരുമേട് -203, മൂവാറ്റുപുഴ - 153, കോതമംഗലം -159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. ഇവിടേയ്ക്ക് 6312 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു.
ആറു പ്രശ്നബാധിത പോളിംഗ് ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് ദിനത്തിൽ വിന്യസിച്ചിരിക്കുന്നത്. 25 സിആർപിഎഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്ട്രോംഗ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.
ഇടമലക്കുടിയിൽ വോട്ടു ചെയ്യാൻ 1,844 പേർ
തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1,844 വോട്ടർമാർ. ഇവിടേയ്ക്കുള്ള പോളിംഗ് സമഗ്രികൾ ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നാർ വിഎച്ച്എസ്എസിൽനിന്നു വിതരണം ചെയ്തു.
സംസ്ഥാനത്തെ വിദൂര ആദിവാസിഗ്രാമമായ ഇവിടേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണമാണ് ആദ്യം നടന്നത്. പോലീസിനും വനപാലകർക്കുമൊപ്പമാണ് ഉദ്യോഗസ്ഥർ ജീപ്പിൽ പോളിംഗ് സാമഗ്രികളും ആഹാര , താമസ സാധനങ്ങളുമായി കുടികളിലേക്ക് യാത്ര തിരിച്ചത്.
ആകെയുള്ള വോട്ടർമാരിൽ 85 വയസിന് മുകളിൽ പ്രായമുള്ള 10 വോട്ടർമാരും ഇതിലുൾപ്പെടുന്നുണ്ട്. ഇവർ വീട്ടിൽ വോട്ട് ചെയ്തു. ഇടമലക്കുടി ട്രൈബൽ സ്കൂൾ, മുളകുത്തറക്കുടി കമ്യൂണിറ്റി ഹാൾ , പറപ്പയാർക്കുടി ഇഡിസി സെന്റർ എന്നിവിടങ്ങളിലാണ് ബൂത്തുകൾ. ഇടമലക്കുടി- 1041, മുളകുത്തറക്കുടി- 507, പറപ്പയാർക്കുടി- 296 എന്നിങ്ങനെയാണ് ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം.
കുടികളിലെ പരമാവധി പേരെ ബൂത്തുകളിലെത്തിച്ച് വോട്ടു ചെയ്യിക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു.
മാലിന്യ നീക്കത്തിനു നിർദേശം
ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി.
ഇവിടെ മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹരിതകർമസേനയ്ക്കോ ബന്ധപ്പെട്ട ഏജൻസികൾക്കോ കൈമാറിയിട്ടുണ്ടെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തണം.
മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് ഉദ്യോഗസ്ഥൻ, ഹരിതകർമസേന, ഏജൻസി എന്നിവരെ ചുമതലപ്പെടുത്തി തദ്ദേശ സ്ഥാപന സെക്രട്ടറി ഉത്തരവ് നൽകണം. മാലിന്യങ്ങൾ നീക്കാനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തണം.
മാലിന്യങ്ങൾ യഥാസമയം നീക്കിയെന്ന റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരികാരി, ഉപവരണാധികാരി, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്ക് ലഭ്യമാക്കണം.