അങ്കിത ഭണ്ഡാരി കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
Saturday, May 31, 2025 1:30 AM IST
കോട്ട്വാര്‍: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസില്‍ റിസോര്‍ട്ട് ഉടമയ്ക്കടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ.
ബിജെപി മുന്‍ നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുള്‍കിത് ആര്യ, ജീവനക്കാരായ സൗരഭ് ഭാസ്, അങ്കിത് ഗുപ്ത എന്നിവരെയാണു ശിക്ഷിച്ചത്. പ്രതികള്‍ 50,000 രൂപ പിഴ അടയ്ക്കണമെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റീന നേഗി വിധിച്ചു.
2022 സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമാക്കിയ സംഭവം നടന്നത്. പുരി ജില്ലയിൽ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരി പത്തൊന്‍പതുകാരിയായ അങ്കിത ഭണ്ഡാരയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളിയെന്നാണ് കേസ്.
കൊലപാതകം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു. കേസിന്റെ വാദം കേള്‍ക്കല്‍ രണ്ടു വര്‍ഷവും എട്ടു മാസവും നീണ്ടുനിന്നു. 47 സാക്ഷികളെ വിസ്തരിച്ചു.