ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
Tuesday, June 10, 2025 11:43 PM IST
ലണ്ടൻ: 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്നു ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം. ലണ്ടനിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അത് മറ്റൊരു ചരിത്രം കൂടിയാണ്. ലോഡ്സിലെ ആദ്യ ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടമാണെങ്കിലും ഇരുടീമും ഇവിടെ ഏറ്റുമുട്ടുന്നത് നൂറ്റാണ്ടിനുശേഷം.
1912ൽ ലോഡ്സിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അന്ന് ജയവും സമനിലയുമായി മുന്നിൽനിന്ന ഓസീസ് ചരിത്രം ആവർത്തിക്കുമോ? അതോ, കിരീടപ്പോരിലെ സ്ഥിരംപരാജിതരെന്ന ചീത്ത പേര് പ്രോട്ടീസ് തിരുത്തുമോ? കാത്തിരുന്നു കാണാം... ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരം.
ലോഡ്സ് മുൻതൂക്കം...
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്പോൾ ജയപരാജയങ്ങൾ കണക്കുകൾക്കതീതം. ഐസിസി ലോക ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം കിരീടം നിലനിർത്തൽ. മറുവശത്ത് കിരീടത്തിൽ കുറഞ്ഞ ഒന്നും ദക്ഷിണാഫ്രിക്കക്കാർ ആഗ്രഹിക്കുന്നില്ല.
ലോർഡ്സിൽ ഓസീസിന് മുൻതൂക്കമുണ്ട്. 40 മത്സരങ്ങളുടെ പരിചയസന്പത്ത്. 18 ജയം. ഏഴ് തോൽവിയും 15 സമനിലയും. പ്രോട്ടീസ് സന്പാദ്യം 18 മത്സരത്തിൽനിന്ന് ആറ് ജയം. എട്ട് പരാജയവും നാല് സമനിലയും.
പോരാട്ടം തീപാറും
മുൻ ഒന്നാം നന്പർ ടെസ്റ്റ് ബാറ്റർ മാർനസ് ലബൂഷെയ്ൻ ഉസ്മാൻ ഖ്വാജയ്ക്കൊപ്പം ഓസീസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ പുറംവേദനയ്ക്കുശേഷമുള്ള തന്റെ ആദ്യ ടെസ്റ്റിനിറങ്ങും. സ്റ്റീവ് സ്മിത്ത് മിന്നും ഫേമിൽ. സെഞ്ചുറികളുമായി തിളങ്ങുന്ന ട്രാവിസ് ഹെഡ് ബാറ്റിംഗ് കരുത്ത് കൂട്ടും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ പന്തെറിഞ്ഞ ജോഷ് ഹെയ്സൽവുഡ് മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമ്മിൻസിനും ഒപ്പം പേസ് ആക്രമണത്തിൽ പങ്കാളിയാകുന്നതോടെ എതിരാളികളുടെ വീര്യം കുറയും. നഥാൻ ലയോണിന്റെ സ്പിൻ കെണിയും കരുത്താണ്.
2023-25 സീസണിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ റയാൻ റിക്കൽട്ടണ് ആണ് ബാറ്റിംഗ് നിരയുടെ നെടുംതൂൺ. തെംബ ബൗമ, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും ബാറ്റിംഗ് കരുത്തുകളാണ്. കഗിസൊ റബാഡ, ലുങ്കി എൻഗിഡി, മാർക്കോ യാൻസൺ പേസ് ആക്രമണം കണക്കുകൾക്കതീതമായ വിനാശശാലികളാണ്. കേശവ് മഹാരാജിന്റെ സ്പിൻ ആക്രമണവും നിർണായകമാകും.
113 വർഷം മുന്‍പ്
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ 101 ടെസ്റ്റ് അരങ്ങേറി. ഇംഗ്ലണ്ടിൽ ഇരുടീമും പോരടിച്ചത് 113 വർഷം മുന്‍പ്, അതും ലോഡ്സിൽ. 1912ലെ പരന്പരയിൽ രണ്ട് ടെസ്റ്റ് നടന്നു. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 10 വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു.