മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തി
Monday, July 7, 2025 3:14 AM IST
തലയോലപ്പറമ്പ്: വിമർശനങ്ങൾക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള വീട്ടിലെത്തി.
ഞായറാഴ്ച രാവിലെ എത്തിയ മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മക്കൾ എന്നിവരോടു സംസാരിച്ചു. ആശ്വാസവാക്കുകൾ നൽകിയും വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്.
അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തലത്തിലും സർക്കാർ പൂർണമായും അവർക്കൊപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രി സഹായത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രതികരിച്ചു.
വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും.
ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടുവെന്നും ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ പുതിയ എച്ച്ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.