വിവർത്തകൻ ജി. നഞ്ചുണ്ടൻ വസതിയിൽ മരിച്ചനിലയിൽ
Monday, December 23, 2019 12:43 AM IST
ബംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ വിവർത്തകനുമായ ജി. നഞ്ചുണ്ടനെ(68) ബംഗളൂരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കെങ്കേരിയ്ക്കടുത്ത നാഗദേവനഹള്ളിയിലെ വസതിയിൽ ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു യൂണിവേഴ്സിറ്റിയുടെ ജനഭാരതി കാമ്പസിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രഫസറായിരുന്ന നഞ്ചുണ്ടൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ജോലി ആവശ്യാർത്ഥം ഭാര്യയും മകനും ചെന്നൈയിലാണ് താമസം. നാലു ദിവസമായി കോളജിലെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. മൊബൈൽ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും മറുപടിയുണ്ടാകാത്തതിനെത്തുടർന്നാണ് സഹപ്രവർത്തകർ വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോൾ അകത്തുനിന്നു പൂട്ടിയനിലയിലായിരുന്നു. കോളിംഗ് ബെൽ പലതവണ അടിച്ചിട്ടും മറുപടിയുണ്ടായില്ല. ഇതോടെ സംശയം തോന്നിയ സഹപ്രവർത്തകർ നഞ്ചുണ്ടന്റെ ഭാര്യയെയും മകനെയും വിവരമറിയിച്ചു. ഇവർ ഫോണിൽ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് കെങ്കേരി പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ, മരണകാരണം വ്യക്തമാകൂ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
2012ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. വിവിധ കന്നഡ സാഹിത്യകാരന്മാർ ചേർന്നു രചിച്ച അക്കാ എന്ന ചെറുകഥാസമാഹാരത്തിന്റെ തമിഴ് വിവർത്തനത്തിനായിരുന്നു അവാർഡ്. വിവിധ യൂണിവേഴ്സിറ്റികളിലായി 32 വർഷം അധ്യാപകനായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ജ്ഞാനപീഠ പുരസ്കാര ജേതാ വ് യു.ആർ. അനന്തമൂർത്തിയുടെ ഭവ, അവാസ്തെ തുടങ്ങി പത്ത് കന്നഡ സാഹിത്യകൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.