കൊച്ചിയിൽ നടന്ന ക്യാമ്പ് ജീപ്പ് 2026 ദൃശ്യങ്ങൾ.
കൊച്ചി: വാഹനപ്രേമികൾ കാത്തിരുന്ന സാഹസികതയുടെയും കരുത്തിന്‍റെയും പ്രകടനം കാഴ്ചവച്ച് 'ക്യാമ്പ് ജീപ്പ് 2026' . ആലുവ കുഞ്ഞുന്നിക്കരയിൽ ഒരുക്കിയ താത്കാലിക ഓഫ്‌റോഡ് ട്രാക്കിലായിരുന്നു ജീപ്പ് ഇന്ത്യയുടെയും പിനാക്കിൾ ജീപ്പിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനു സാഹസിക പ്രേമികളാണ് ജീപ്പ് വാഹനങ്ങളുടെ കരുത്തറിയാൻ എത്തിയത്.
സാധാരണ ടെസ്റ്റ് ഡ്രൈവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വാഹനത്തിന്‍റെ പൂർണമായ ശേഷി അളക്കുന്ന രീതിയിലുള്ള വെല്ലുവിളികളാണ് കുഞ്ഞുന്നിക്കരയിലെ ട്രാക്കിൽ ഒരുക്കിയിരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ, വശങ്ങളിലേക്ക് ചരിഞ്ഞ പാതകൾ, കല്ലുകളും വലിയ കുഴികളും നിറഞ്ഞ ട്രാക്കുകൾ എന്നിവ ജീപ്പ് വാഹനങ്ങൾ അനായാസം മറികടക്കുന്നത് കാണികൾക്ക് ആവേശമായി.
വാഹനത്തിന്‍റെ സസ്പെൻഷൻ കരുത്തും ഫോർ-വീൽ ഡ്രൈവ് (4x4) സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ക്യാമ്പിലൂടെ കമ്പനിക്കു സാധിച്ചു.
ജീപ്പിന്‍റെ ഐതിഹാസിക മോഡലായ റാംഗ്ലർ തന്നെയായിരുന്നു ക്യാമ്പിലെ പ്രധാന ആകർഷണം.
കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്വറി എസ്‌യുവിയായ മെറിഡിയനും കരുത്തനായ കോമ്പസും ട്രാക്കുകളിൽ തങ്ങളുടെ മികവ് പുലർത്തി. പ്രഫഷണൽ ഓഫ്‌റോഡ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന ഡ്രൈവിംഗ് സെഷനുകൾ സുരക്ഷയ്ക്കും സാങ്കേതിക പഠനത്തിനും ഒരുപോലെ മുൻഗണന നൽകുന്നതായിരുന്നു.
ഓഫ്‌റോഡ് ഡ്രൈവിംഗിനോടുള്ള താല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുന്നുണ്ട്. കൊച്ചിയിലെ ഓഫ്‌റോഡ് സംസ്കാരത്തിനു പുതിയൊരു ദിശാബോധം നൽകിക്കൊണ്ടാണ് 'ക്യാമ്പ് ജീപ്പ് 2026' സമാപിച്ചത്.
Tags : off-road Kochi vehicle jeep drive off-road track