സംക്രാന്ത്രി: പഴമയുടെ ഓർമത്താളുകൾ നിവർത്തി സംക്രാന്തി സംക്രമണ വാണിഭത്തിന് തുടക്കമായി. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് സംക്രാന്തി സംക്രമണ വാണിഭത്തിന്. താഴപ്പായ, വള്ളിക്കൊട്ട, മുറം, മുളം പുട്ടുകുറ്റി, മൺകലം, മൺകുടം, ചട്ടി, ചിരട്ടത്തവി തുടങ്ങിയവ സംക്രമണ വാണിഭത്തിന്റെ പ്രത്യേകതയാണ്.
ഇന്നലെ വൈക്കത്തിന്റെ വിവിധ പ്രദേശത്തുനിന്നു തഴയിലും ഇറ്റയിലും കളിമണ്ണിലും തീർത്ത വീട്ടുസാധനങ്ങളുമായി സ്ത്രീകൾ അടക്കമുള്ള കച്ചവടക്കാർ എത്തിയിരുന്നു. ഇതിനു പുറമെ പിച്ചാത്തി, വാക്കത്തി, പല തരത്തിലുള്ള കത്തികൾ, അത്തർ, കളിപ്പാട്ടങ്ങൾ, പച്ചക്കറി തൈകൾ, പട്ടുസാരികൾ, ചാമ, തെന അരി, കമ്പ് ചോളം, മണിച്ചോളം, നാടൻ മുതിര തുടങ്ങിയ വിവിധയിനം വിത്തുകളുമായും കച്ചവടക്കാർ എത്തിയിരുന്നു.
പാലക്കാട് നെന്മാറ സ്വദേശി പ്രസാദാണ് വിവിധയിനം അരികളുടെ വിത്തുമായി എത്തിയത്. എല്ലാ വർഷവും സംക്രമണ വാണിഭത്തിൽ കച്ചവടത്തിന് എത്തിയതിന് ആദരിക്കപ്പെട്ടിട്ടുള്ള മുണ്ടക്കയം സ്വദേശി ഒ.ജെ. കുഞ്ഞുമോൻ ഇത്തവണയും പച്ചക്കറികളുടെയും പൂച്ചെടികളുടെയും തൈകളുമായി എത്തിയിരുന്നു.
ഇന്നലെ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽനിന്നു കുടുംബാഗങ്ങൾ ഒന്നിച്ച് വീട്ടുസാധനങ്ങൾ വാങ്ങാനെത്തി. പഴയ കാലത്ത് വീട്ടുസാധനങ്ങളും കാർഷികോത്പന്നങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കച്ചവടക്കാരാണ് സംക്രമണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങളുമായി കച്ചവടക്കാർ വന്നിരുന്നത്. ഒരു മാസത്തിനടുത്ത് വാണിഭം നീണ്ടു പോകും.
അതുവരെ കച്ചവടക്കാർ ഇവിടെ താമസിക്കും. നിലവിൽ മൂന്നോ നാലോ ദിവസം മാത്രമേ കച്ചവടക്കാർ ഇവിടെ ഉണ്ടാവുകയുള്ളൂ. സംക്രമത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടന്നു. ഇന്ന് പാക്കിൽ സംക്രമണ വാണിഭത്തിന് തുടക്കമാകും.