x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവരുടെ പ്രതികരണം നമ്മുടെ പ്രതിഫലനം...


Published: June 3, 2026 10:32 PM IST | Updated: June 3, 2026 10:32 PM IST

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ ഒരു നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു കുതിരപ്പുറത്ത് പാഞ്ഞുവന്ന ഒരാൾ വേഗത കുറച്ച് വൃദ്ധനോടു ചോദിച്ചു, ""ഈ നഗരത്തിലെ ആളുകൾ എങ്ങനെയുള്ളവരാണ്? വൃദ്ധൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?''

കുതിരസവാരിക്കാരൻ പറഞ്ഞു:""ഞാനിതുവരെ താമസിച്ചിരുന്ന നഗരത്തിലെ ജനങ്ങൾ ഒട്ടും മര്യാദയില്ലാത്തവരും സ്നേഹമില്ലാത്തവരുമായിരുന്നു. എനിക്കാ സ്ഥലമൊന്നു മാറണം. കുറേക്കൂടി നല്ല മനുഷ്യരോടൊത്ത് ജീവിക്കണം.''

വൃദ്ധൻ പറഞ്ഞു: ""സഹോദരാ, നീ ഇവിടെനിന്നും പോകുന്നതാണു നല്ലത്. കാരണം, ഇവിടുത്തെ ജനങ്ങൾ അതിനേക്കാൾ മോശവും മര്യാദയില്ലാത്തവരുമാണ്.” കുതിര സവാരിക്കാരൻ മുന്നോട്ടു പോയി.

അല്പം കഴിഞ്ഞ് ഒരു കാളവണ്ടിയിൽ ഒരു മനുഷ്യൻ പതിയെ അവിടെത്തി, ചോദിച്ചു: ""മുത്തശ്ശാ, ഇവിടുത്തെ ജനങ്ങൾ എങ്ങനെയുണ്ട്, എനിക്ക് താമസിക്കാൻ ഒരിടണം വേണം.'' ""നീ വന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?'' വൃദ്ധന്‍റെ ചോദ്യത്തിന് കണ്ണീരിൽ കുതിർന്നതായിരുന്നു അയാളുടെ മറുപടി. ""അവർ വളരെ സ്നേഹമുള്ളവരായിരുന്നു. എനിക്കവിടം വിടാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. പെട്ടെന്നുണ്ടായ ചില സാന്പത്തിക പ്രതിസന്ധിമൂലം ഞാൻ പോന്നതാണ്.''

വൃദ്ധൻ പറഞ്ഞു, “നിങ്ങൾക്ക് ഈ നഗരത്തിലേക്കു സ്വാഗതം. ഇവിടുത്തെ ജനങ്ങൾ അ‍വരേക്കാൾ വളരെ നല്ലവരാണ്.''

ഇതെല്ലാം കേട്ടുകൊണ്ട്, വൃദ്ധനരികിൽ നിന്ന മറ്റൊരാൾ ചോദിച്ചു: എന്താണ് നിങ്ങൾ രണ്ടു മറുപടികൾ കൊടുത്തത്? വൃദ്ധൻ പറഞ്ഞു: ""നിങ്ങൾ എങ്ങനെയാണ്, അതുപോലെയായിരിക്കും മറ്റുള്ളവർ നിങ്ങൾക്കും! നിങ്ങൾ മറ്റുള്ളവരേപ്പറ്റി എപ്പോഴും പരാതിയും കുറ്റവും പറഞ്ഞുനടന്നാൽ എല്ലാവരും നിങ്ങളെ അകറ്റിനിർത്തും. നല്ല സ്വഭാവമുള്ളവരെ എല്ലാവരും ചേർത്തുനിർത്തും! മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നമ്മുടെതന്നെ പ്രതിഫലനങ്ങളുണ്ട് എന്നറിയണം.

പ്രിയ കൂട്ടുകാരേ, നിങ്ങൾ പുതിയ പ്രതീക്ഷകളോടെ, പുതിയ ക്ലാസിലേക്ക് പ്രവേശിക്കുകയാണ്. പഴയ ക്ലാസിലെ കൂട്ടുകാരും പുതിയവരും നിങ്ങളുടെ ക്ലാസിലുണ്ടാവാം. ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാവരോടും സംസാരിച്ചിട്ടുണ്ടാകും. ഒട്ടേറെപ്പേറെ കൂട്ടുകാരാക്കിയിട്ടുമുണ്ടാകും. എന്നാൽ, ചിലർ ഇപ്പോഴും ആരോടും മിണ്ടാതെ, ഇങ്ങോട്ടാരെങ്കിലും സംസാരിക്കാൻ വരുമോ എന്നു ചിന്തിച്ച് കാത്തിരിക്കുന്നുമുണ്ടാവാം.

പുതിയ അധ്യയനവർഷത്തിൽ, നിങ്ങളുടെ പഠനവും വിജയവും ഉറപ്പാക്കാൻ നല്ല സ്വഭാവവും ആവശ്യമാണ്. നല്ല പെരുമാറ്റം ശീലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്:


1. ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്: മറ്റുള്ളവർ പറയുന്നത് പൂർണമായും ശ്രദ്ധിച്ചു കേൾക്കുക. നേരേ നോക്കുക. അവർക്ക് നിങ്ങളോടു ബഹുമാനം തോന്നും.

2. ആത്മവിശ്വാസത്തോടെയുള്ള സംസാരം: ലളിതമായി, മാന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തതയോടെ സംസാരിക്കുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റി മതിപ്പുണ്ടെങ്കിൽ, മറ്റുള്ളവരും നിങ്ങളെ വിലമതിക്കും.

3. ശരീരഭാഷ പ്രധാനം : പറയുന്നവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. നല്ല പ്രസന്നമായ മുഖം, ചിരി, എല്ലാം നല്ലതാണ്.

4. ഹൃദ്യമായ ഭാവപ്രകടനം നല്ലത്: മറ്റുള്ളവരുടെ മനസറിഞ്ഞ് സംസാരിക്കാൻ പഠിക്കുക. അവരുടെ സന്തോഷവും സങ്കടവും പങ്കിടുക!

5. "മര്യാദവാക്കുകൾ' ഉണ്ടാവട്ടെ: " ക്ഷമിക്കണേ', " നന്ദി കേട്ടോ', " ദയവായി' തുടങ്ങിയ മര്യാദ വാക്കുകൾ ഉചിതമായി ഉപയോഗിക്കുക.

കൂട്ടുകാരേ, നിങ്ങളുടെ വാക്കും പെരുമാറ്റവും മറ്റുള്ളവർക്ക് നിങ്ങളിലേക്ക് വരാനുള്ള വഴിയും വാതിലുമാണ്. അധ്യാപകരോടും കൂട്ടുകാരോടും ഹൃദ്യമായി പെരുമാറിയാൽ നിങ്ങൾക്ക് നല്ല നേതാവാകാം. പഠനം വിജയകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കാം. എവിടെയും നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം. പുതിയ അധ്യയനവർഷം ഏവർക്കും ആഹ്ലാദകരമാകട്ടെ.

സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ

Tags : DCL DCL Balarangam Kochettente Letter

Recent News

Corehub Up