1. പുനർനിർമിച്ച കിരീടം പാലം
നേമം: മോഹന്‍ലാലിന്റെ കിരീടം സിനിമ പുറത്തിറങ്ങിയിട്ട് നാളെ 37 വര്‍ഷം പൂര്‍ത്തിയാകും. കിരീടം സിനിമയിലൂടെ പ്രശസ്തമായ കല്ലിയൂര്‍ പഞ്ചായത്തിലെ കിരീടം പാലം ഇന്നും ആരാധകര്‍ക്ക് ഹരമാണ്. വെള്ളായണി എന്ന കൊച്ചു ഗ്രാമത്തിലെ കന്നുകാലിച്ചാ ലും കുറുകെയുള്ള പാലവുമായിരുന്നു കിരീടം സിനിമയിലെ പാട്ടിലെ പ്രധാന ആകര്‍ഷണം.
"കണ്ണീര് പൂവിന്റെ കവിളില്‍ തലോടി' എന്നു തുടങ്ങുന്ന പാട്ടിനു പാശ്ചത്തലമായത് ഈ പാലവും പരിസര പ്രദേശങ്ങളുമാണ്. ഈ സിനിമയ്ക്ക് ശേഷമാണു പാലം കിരീടം പാലം എന്നറിയപ്പെട്ടു തുടങ്ങിയത്. കിരീടം സിനിമ ചെയ്തപ്പോളുണ്ടായിരുന്ന പാലം കാലക്രമേണ നശിച്ചപ്പോള്‍ പുതിയ പാലം നിര്‍മിക്കുകയായിരുന്നു. നിലവില്‍ പാലത്തിനോടു ചേര്‍ന്ന റോഡിന് തിലകന് റോഡ് എന്നു നാമകരണം ചെയ്തിട്ടുമുണ്ട്. സിനിമാ ടൂറിസം പദ്ധതിയും വെള്ളായണി കിരീടം പാലത്തില്‍ തുടങ്ങിക്കഴിഞ്ഞു. വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
1.22 കോടിയാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്. കിരീടം സിനിമയുടെ പേരിലറിയപ്പെടുന്ന പാലത്തിന്റെയും ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ആസ്വദിക്കാന്‍ കഴിയുന്നവിധത്തിലും സിനിമയുടെ ദൃശ്യങ്ങളും മനസില്‍ പതിപ്പിക്കുന്ന തരത്തിലുമാണ് സിനി ടൂറിസം പദ്ധതി.
കിരീടം സിനിമയിലെ നാസറിന്റെ ചായക്കടയെ ഓര്‍മപ്പെടുത്തുന്ന "നാസര്‍ കഫേ' എന്ന പേരില്‍ ചായക്കടയും മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും താരശില്പങ്ങള്, വെള്ളായണി കായല്‍ കാഴ്ചകള്‍ ആസ്വാദിക്കുന്നതിനു സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം, വിശ്രമക്കൂടാരങ്ങള്, സിനിമകളിലെ കഥാപാത്രങ്ങളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വെള്ളായണിയിലെ കിരീടം പാലവും മാറും.
കഴിഞ്ഞ ഏതാനും മാസങ്ങളായി സിനി ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ദിവസവും നിരവധി പേരാണ് കിരീടം പാലം കാണാനും കായല്‍ കാഴ്ചകൾക്കുമായി എത്തുന്നത്. കിരീടം പാലവും പരിസര പ്രദേശങ്ങളും അപൂര്‍വയിനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. ഇവിടെ ചിത്രങ്ങളെടുക്കുവാനെത്തുന്നവര്ക്ക് പുറമെ കല്യാണ ഫോട്ടോ ഷൂട്ടിനും സിനിമ, സീരിയല്‍, ഷോര്‍ട്ട് ഫിലിം ഷൂട്ടിംഗിനുമായി എത്തുന്നവരും ഏ റെയാണ്. കന്നുകാലിച്ചാലിനോട് ചേര്‍ന്ന ബണ്ട് റോഡ് പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലം കൂടിയാണ്. കിരീടം പാലവുമായി ബന്ധപ്പെട്ട സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സിനിമ പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്.
ജാലകം സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പൊതുപ്രവര്ത്തകൻ ശാന്തിവിള പദ്മകുമാറാണ് കിരീടം പാലം പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ മാസം 10ന് കിരീടം സിനിമയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങുന്നതോടെ കിരീടം പാലവും വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.