എല്‍പിആര്‍ വര്‍മ്മ
ചങ്ങനാശേരി: പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ കൂടൊന്നുകൂട്ടി ഞാന്‍ ഒരു പൂമരക്കൊമ്പിൽ, പിതാവേ....പിതാവേ...ഈ പാനപാത്രം തിരിച്ചെടുക്കേണമേ.... ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായ എല്‍പിആര്‍ വര്‍മ ഓര്‍മ്മയായിട്ട് ഇന്ന് 23വര്‍ഷം. ചങ്ങനാശേരിയുടെ അഭിമാനമായിരുന്ന എല്‍പിആര്‍ വിടപറഞ്ഞത് 2003 ജൂലൈ ആറിനായിരുന്നു.
1927ഫെബ്രുവരി 18ന് മംഗളാഭായി തമ്പുരാട്ടിയുടെയും ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിയുടെയും മകനായി ചങ്ങനാശേരിയില്‍ ജനിച്ചു. എട്ടാമത്തെ വയസില്‍ എല്‍പിആര്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. മുത്തയ്യ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, മധുര കേശവ ഭാഗവതര്‍ എന്നിവരുടെ കീഴില്‍ പരിശീലനം നേടി ദക്ഷിണേന്ത്യയില്‍ നിരവധി കര്‍ണാടക സംഗീത കച്ചേരികള്‍ അദ്ദേഹം നടത്തി.
ഒട്ടേറെ മലയാള സിനിമകള്‍ക്കും നാടകങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്കി. 20 വയസു മുതല്‍ സംഗീതകച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങിയ എല്‍പിആർ, കെപിഎസി, കേരള തിയറ്റേഴ്സ് തുടങ്ങി നിരവധി സമിതികള്‍ക്കു വേണ്ടിയും ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു.
തൊട്ടാവാടി എന്ന സിനിമയ്ക്കുവേണ്ടി ഈണം നല്കിയ ഉപാസന, പറന്നു പറന്നു മുതലായ ഗാനങ്ങള്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ നായകനായ അയിത്തം എന്ന ചിത്രത്തില്‍ നായകതുല്യ വേഷം അഭിനയിച്ച് എല്‍പിആര്‍ ശ്രദ്ധേയനായി.
1969-ല്‍ ഒള്ളതുമതി എന്ന ചിത്രത്തിലെ അജ്ഞാത സഖി...ആത്മസഖി...അനുരാഗ നര്മദതീരത്തു നില്പു നീ ആകാശ പുഷ്പങ്ങള്‍ ചൂടി... എന്ന ഗാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978 ല്‍ ശാസ്ത്രീയ സംഗീതത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും 1985ല്‍ മികച്ച നാടക സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നേടി.
കര്‍ണാടക സംഗീതത്തിന്റെ ആലാപന ശൈലിയെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ഭാര്യ: മായറാണി വര്‍മ. മക്കള്‍: പ്രേംകുമാർ, ശോഭ വര്‍മ്മ, ബീന വര്‍മ, രാജ്കുമാര് വര്‍മ.
Tags : Local News Nattuvishesham Kottayam