ദേവാനന്ദദാസ്, ചെറിയാൻ ജോസഫ്
ചങ്ങനാശേരി: സ്വർണം പണയം വച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് 47.200 ഗ്രാം സ്വർണാഭരണങ്ങൾ കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ച കേസിൽ രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാമ്മൂട് മടത്തിപ്പറമ്പിൽ ദേവാനന്ദദാസ്, മതുമൂല നെല്ലറയിൽ ചെറിയാൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വർണം പണയം വച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉടമയിൽനിന്ന് 47.200 ഗ്രാം സ്വർണാഭരണങ്ങൾ കൈപ്പറ്റിയ തെങ്ങണ ന്യൂ സേവിംഗ് എന്റർപ്രൈസസ് എന്ന സ്ഥാപനമുടമയായ ദേവാനന്ദദാസ്, തെങ്ങണയിൽ ചെറിയാൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ജോസ്കോ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ സ്വർണം പണയം വച്ച് 2,96,000 രൂപ കൈപ്പറ്റി. പിന്നീട് സ്വർണം തിരികെ വാങ്ങാൻ എത്തിയപ്പോൾ ഉടമയ്ക്ക് ആഭരണങ്ങൾ നൽകിയില്ലെന്നാണ് കേസ്.
കേസന്വഷിച്ച തൃക്കൊടിത്താനം പോലീസ് പ്രതികൾ വിവിധ ആളുകളിൽ നിന്നു മൂന്ന് കിലോഗ്രാമിലധികം സ്വർണം സമാനരീതിയിൽ ശേഖരിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ഷീജ പ്രദീപ്, ആന്റണി, സജീവ്, ശ്രീകുമാർ, ബിജു, മണികണ്ഠൻ, അഖിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Kottayam