ആർച്ച്ബിഷപ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: മേയ് 20 ചങ്ങനാശേരി അതിരൂപതാദിനമായി ആചരിക്കുന്നു. പ്രഥമവും പ്രധാനവുമായി ഇത് നമ്മുടെ നവീകരണത്തിന്റെ ദിനമാണ്. ദൈവിക പദ്ധതിയില്‍ വിശ്വാസികള്‍ക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാനായി ജീവിതം നവീകരിക്കാന്‍ ലഭിക്കുന്ന വാര്ഷികദിനമാണിത്. ഭൂമിയുടെ ഉപ്പും ലോകത്തിനു വെളിച്ചവുമാകാനുള്ള വിളിയാണ് സഭയ്ക്കുള്ളത്. ഇതിനായുള്ള ആത്മനവീകരണ ആഹ്വാനമാണ് അതിരൂപത നല്‍കുന്നത്. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ ഇന്നു നടക്കുന്ന അതിരൂപതാദിനത്തിന് മുന്നോടിയായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.
നവീകരണം എപ്രകാരമായിരിക്കണം?
ഉറവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാകണം നവീകരണം നടത്തേണ്ടത്. 1887 മേയ് 20ന് ലെയോ പതിമൂന്നാമന്‍ പാപ്പ ക്വോദ് യാം പ്രിദം എന്ന തിരുവെഴുത്തിലൂടെ കോട്ടയം വികാരിയത്തായി അതിരൂപത സ്ഥാപിച്ചു. 139 വര്‍ഷത്തെ പ്രൗഢചരിത്രത്തില് പൂര്‍വികര്‍ ഏറെ പ്രതിബദ്ധതയോടെയാണ് ഈ വിളിക്കു പ്രത്യുത്തരം നല്‍കിയത്. ദൈവത്തോടു വിശ്വസ്തതയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഒരു ജനതയായിട്ടാണ് അവര്‍ നിലകൊണ്ടത്.
മുഖ്യ വിചിന്തന വിഷയം?
സീറോമലബാര്‍ സഭ സമുദായ ശക്തീകരണവര്‍ഷം ആചരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ അതിരൂപതാദിനത്തിന്റെ മുഖ്യചിന്തയും പ്രമേയവും ഇതേ വിഷയമാണ്. ചങ്ങനാശേരി അതിരൂപത സമൂഹത്തെ രൂപപ്പെടുത്തിയതിന്റെ ചരിത്രം ഓര്‍മിക്കാനും മുന്നോട്ടുള്ള കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടെത്താനും ഈ ദിനാചരണത്തിനു സാധിക്കും.
അതിരൂപതയുടെ കഴിഞ്ഞകാല ചരിത്രം?
അതിരൂപതയ്ക്ക് അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമാണുള്ളത്. കുറവുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതിനെയെല്ലാം അതിശയിക്കുന്ന അഭിമാനകരമായ മുന്നേറ്റമാണു വിവിധ മേഖലകളില്‍ നടത്തിയിട്ടുള്ളത്. വിശ്വാസചൈതന്യവും സഭാസ്നേഹവും അതിരൂപതയിലെ വിശ്വാസിസമൂഹത്തിന്റെ മുഖമുദ്രയാണ്. മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു കൈമാറി ലഭിച്ച വിശ്വാസം ഏറെ ത്യാഗത്തോടെയും കഠിനാധ്വാനത്തിലൂടെയും സംരക്ഷിച്ചു പോരുന്നു.
അതിരൂപതാ നേതൃത്വത്തിലുള്ള നൂറു വര്‍ഷം പിന്നിട്ട എസ്ബി കോളജ്, 75 വര്‍ഷം പിന്നിട്ട അസംപ്ഷന്‍ കോളജ്, തിരുവനന്തപുരം ലൂര്‍ദ്മാതാ ഉള്‍പ്പെടെ 11 കോളജുകള്‍, സെന്റ് ബര്‍ക്ക്മാന്‍സ് ഉള്‍പ്പെടെ നൂറിനടുത്ത് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം നല്കാന് കഴിഞ്ഞത് ചാരിതാര്‍ഥ്യജനകമാണ്. കലാപത്തിനിരയായ മണിപ്പുരില്‍നിന്നുള്ള 60 വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം ലൂര്‍ദ് മാതാ കോളജില്‍ പഠിക്കാനുള്ള അവസരവും അതിരൂപതയ്ക്ക് നല്‍കാനായി.
അതിരൂപതയില്‍ നാം ഒരു കുടുംബമെന്നമുദ്രാവാക്യത്തെക്കുറിച്ച്?
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമാകാനുള്ള വിളിയിലുള്ളതാണ് കൂട്ടായ്മാജീവിതം. ക്രൈസ്തവരായ നമ്മള് ഭൂമിക്ക് ഉപ്പാകേണ്ടതും ലോകത്തിനു വെളിച്ചമാകേണ്ടതും കൂട്ടായ്മയില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെയാണ്. ഈ അവബോധത്തിലേക്കു കടന്നുവരാന്‍ അതിരൂപതദിനം സഹായിക്കും. കുടുംബത്തിലും ഇടവകയിലും അതിരൂപതയിലും കൂട്ടായ്മ പ്രതിഫലിക്കണം.
കൂട്ടായ്മയുടെ പ്രഭവകേന്ദ്രമായ പരിശുദ്ധ ത്രിത്വത്തിലേക്ക് നാം തിരിയേണ്ടതുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ ചൈതന്യം പ്രായോഗികമാക്കിയ ആദിമ ക്രൈസ്തവസമൂഹത്തെ നാം മാതൃകയാക്കണം.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍?
പുതിയ കാലഘട്ടത്തില്‍ സഭ പുത്തന്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കണം. വിശ്വാസത്തില്‍നിന്ന് വെളിച്ചവും ശക്തിയും സ്വീകരിച്ച് ഈ വെല്ലുവിളികളെ നേരിടണം.
കൂട്ടായ്മയുടെ സംസ്കാരത്തെക്കുറിച്ച്?
സ്നേഹസംസ്കാരം തളരുകയും മരണസംസ്കാരം വളരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് സ്നേഹത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഈ സ്നേഹവിപ്ലവത്തിലൂടെയുള്ള നവീകരണം നമ്മില്‍ ഓരോരുത്തരിലുമാണ് ആരംഭിക്കേണ്ടത്.
അതിരൂപതാദിനത്തില്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍?
കുട്ടികളുടെയും യുവാക്കളുടെയും പ്രോത്സാഹനത്തിനുള്ള കാര്‍പ്- ആസ്പയര് പദ്ധതി
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുക, ലക്ഷ്യബോധവും ജീവിതമൂല്യങ്ങളും പകരുക, ലഹരിവിപത്തില്‍നിന്നും രക്ഷിക്കുക, ജീവിതവിജയത്തിന് ഉതകുന്ന മികച്ച കരിയറുകള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപത സമുദായ ശക്തീകരണ വര്‍ഷത്തില്‍ കാര്‍പ്- ആസ്പയര് പദ്ധതി ആവിഷ്കരിക്കും. ആദ്യവര്‍ഷം അതിരൂപതയുടെ വിവിധ സണ്‍ഡേ സ്കൂളുകളിലെ 2000 കുട്ടികള്‍ക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദളിത് കത്തോലിക്കര്‍ക്ക് വിദ്യാഭ്യാസപദ്ധതി
പ്ലസ്ടു പരീക്ഷയ്ക്ക് 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന ദളിത് കത്തോലിക്കാ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അതിരൂപതയുടെ തിരുവനന്തപുരം ലൂര്‍ദ്മാതാ കോളജില്‍ സൗജന്യമായി എന്‍ജിനിയറിംഗ്, ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാനുള്ള ക്രമീകരണം ആരംഭിക്കുന്നു.
.ഭിന്നശേഷിക്കാരായ മുതിര്‍ന്ന കുട്ടികളുടെ പുനരധിവാസത്തിന് പദ്ധതി
സമൂഹമാധ്യമങ്ങളെക്കുറിച്ച്?
മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ ഏതാണു ശരി, ഏതാണു തെറ്റ് എന്ന കണ്ടെത്തല്‍ ദുഷ്കരമാണ്. എഐയുടെ ഈ കാലഘട്ടത്തില്‍ സത്യം തിരിച്ചറിയല്‍ കൂടുതല്‍ പ്രയാസകരമായി മാറുന്നു. ഡീപ്പ് ഫേയ്ക്കുകളുടെ ലോകത്ത് സത്യം കണ്ടെത്താനുള്ള സ്വയംബോധ്യം നാം നേടണം.
മാധ്യമങ്ങള്‍ മൂല്യാധിഷ്ഠിതമാകേണ്ടത് സാമൂഹികസുസ്ഥിതിക്ക് അനിവാര്യമാണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്ത്തിലേക്ക് ചുവടുവയ്ക്കാന്‍ കൂടുതല്‍ യുവജനങ്ങള്‍ സജ്ജരാകണം. എഐയുടെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും നാം അവലംബിക്കേണ്ടതുണ്ട്