കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രൻ.
വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. കിഴക്കഞ്ചേരി കൊന്നക്കൽകടവ് സെന്ററിലുള്ള ചന്ദ്രനാണ് (കണ്ണൻ-58) പരിക്കേറ്റത്. കൈക്കും കാലിനും പരിക്കുകളുണ്ട്.
ഇന്നലെ പുലർച്ചെ അഞ്ചിനുശേഷം കോരഞ്ചിറ കുളത്തിനടുത്തുവച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്.
മകൾ സ്വപ്നയെ പിഎസ്സി പരീക്ഷയ്ക്കായി രാവിലെ 6.15ന് വടക്കഞ്ചേരിയിൽ വന്ന് പാലക്കാട് ബസിൽ കയറ്റിവിട്ട് ചന്ദ്രൻ തിരിച്ച് വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. റോഡ് സൈഡിലെ പൊന്തക്കാട്ടിൽനിന്നും വലിയ പന്നി കുതിച്ചെത്തി ബൈക്കിലിടിക്കുകയായിരുന്നെന്ന് ചന്ദ്രൻ പറഞ്ഞു.
നിയന്ത്രണംതെറ്റി ബൈക്കിനൊപ്പം ചന്ദ്രനും റോഡിൽ തെറിച്ചുവീണു. അതുവഴി വന്ന റബർ ടാപ്പിംഗ് തൊഴിലാളികളാണ് രക്ഷയ്ക്കെത്തിയത്. വിവരമറിഞ്ഞ് ചന്ദ്രന്റെ സഹോദരങ്ങളും സ്ഥലത്തെത്തി വടക്കഞ്ചേരി ഡിവൈൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബൈക്കിനും കേടുപാടുകളുണ്ട്. ടാപ്പിംഗ് തൊഴിലാളിയാണ് ചന്ദ്രനും. ഈ പ്രദേശത്ത് റോഡിന്റെ വശങ്ങളിൽ പാഴ്ചെടികൾ വളർന്ന് പൊന്തക്കാടുകളാണ്.
ഇതു പന്നികൾക്ക് താവളമാകുന്ന സ്ഥിതിയുണ്ട്. ഇതിനുമുമ്പും ഇവിടെ പലതവണ പന്നിയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്ത് വ്യാപകമായി കൃഷിനാശവും പന്നിക്കൂട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കർഷകനായ മുല്ലമംഗലം ബേബി പറഞ്ഞു.
ഇവിടെ അടുത്ത് പൊക്കലത്ത് വള്ളോടത്തുമാലിൽ പീറ്ററിന്റെ ഒരു ഏക്കറിലെ ചേമ്പ്, ചേന എന്നീ വിളകൾ കഴിഞ്ഞദിവസം പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു.
Tags : boar attack nattuvisesham local news