പെരുവ: തെരുവുനായ്ക്കളെ അകാരണമായി ആഹാരത്തില്‍ വിഷം കൊടുത്ത് കൊല്ലുന്നതില്‍ പ്രതിഷേധിച്ച് മൃഗസ്നേഹികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. പെരവയിലാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഏഴ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. കഴിഞ്ഞയാഴ്ച മുളക്കുളം പഞ്ചായത്തിലെ ആപ്പാഞ്ചിറ 11-ാം വാര്‍ഡിലും വിഷം ഉള്ളില്‍ ചെന്ന് രണ്ട് നായ്ക്കള്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി പ്രതിഷേധക്കാര്‍ പറയുന്നു.
എബിസി പദ്ധതി നടപ്പാക്കാതെ പഞ്ചായത്ത് അധികാരികള്‍ നായസ്നേഹികളെ കുറ്റം പറയുക മാത്രമാണ് ചെയ്യുന്നതെന്നും 25 വര്‍ഷമായി മുളക്കുളം പഞ്ചായത്തില്‍ ഒരു നായയെ പോലും അധികാരികള്‍ വന്ധ്യംകരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. മാറി വരുന്ന ഭരണാധികാരികള്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലത്രെ. അടുത്തിടെ പഞ്ചായത്തിന്റെ ഒരു വാര്‍ഡില്‍ നടന്ന ഗ്രാമസഭയില്‍ തെരുവുനായ്ക്കൾ ക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു.
ഭരണാധികാരികളുടെ ഇത്തരം നടപടിക്കെതിരേ മൃഗസ്നേഹികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഭീഷണിയായി നില്ക്കുന്ന നായ്ക്കള്‍ക്കെതിരേ നിയമപരമായ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ഇവരുടെ നിലപാട്.
നായ്ക്കളെ വിഷം കൊടുത്ത കൊന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുളക്കുളം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ 24ന് രാവിലെ 11ന് പെരുവയിലെ നായസ്നേഹക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്. പ്രസിഡന്റ് ബിജു കോസ്കോ, സെക്രട്ടറി കിഷോര്‍ അവര്‍മ, കണ്‍വീനര്‍ ബിനോജ് കുമാര്‍, രക്ഷാധികാരി ടി.എം. സദന് എന്നിവര്‍ നേതൃത്വം നല്‍കും.