ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സ്ത്രീകളുടെ ഗാർഹികജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000
രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു.
വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു. ഈ ചരിത്രവിധിയെക്കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകൾ പ്രതികരിക്കുന്നു:
വീട്ടമ്മമാർ രാഷ്ട്രനിർമാതാക്കൾ തന്നെ
വീട്ടമ്മമാർ രാഷ്ട്രനിർമാതാക്കൾ എന്നുള്ള കാര്യത്തിൽ തർക്കമില്ല. അവരെ തേടിയെത്തിയ കോടതി വിധി നൂറു ശതമാനവും അംഗീകാരവും അർഹമായതും തന്നെയാണ്. രാത്രിയും പകലും എന്ന ഭേദമില്ലാതെ ഓരോ ഭവനങ്ങൾക്കു വേണ്ടിയും അധ്വാനിക്കുന്നതിലൂടെ വീട്ടമ്മമാർ ചെയ്യുന്നത് രാജ്യസേവനം തന്നെയാണ്.
രാജ്യത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും ഐശ്വര്യപൂർണമായ ഭാവിക്കും വേണ്ടി വലിയ സംഭാവനയാണ് നൽകുന്നത്. പ്രതിമാസം 30,000 രൂപ സാങ്കല്പിക ശമ്പളം വീട്ടമ്മയുടെ അധ്വാനവുമായി തട്ടിച്ചു നോക്കുമ്പോൾ ഒട്ടും കൂടുതലല്ല. കോടതിവിധിയെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക മാത്രമല്ല, എല്ലാ വീട്ടമ്മമാരുടെയും കർത്തവ്യപൂർണതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.
- അന്നപൂർണാദേവി
(പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
കാലത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ
വീട്ടമ്മമാരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കോടതിവിധി കാലത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലാണ്. കുടുംബപരിപാലനം, രാഷ്ട്രനിർമാണം ആണെന്ന് വൈകിയാണെങ്കിലും അംഗീകരിച്ചിരിക്കുകയാണ്. ജോലിയുള്ള സ്ത്രീയാണെങ്കിലും അവർ ഒരു വീട്ടമ്മയാണ്. വീട്ടിലെ ജോലിക്കൊപ്പമാണ് അവർ സാമൂഹിക പുരോഗതിക്കു വേണ്ടി അധ്വാനിക്കുന്നത്. അവധിയില്ലാത്ത ജോലിക്ക് അവഗണനയിൽനിന്നുള്ള മോചനമാണ് വിധി. സ്ത്രീകളുടെ അധ്വാനത്തിന്റെ മൂല്യം എത്രയെന്ന് തിട്ടപ്പെടുത്താൻ ആവില്ലെങ്കിലും ഈ തിരിച്ചറിവ് അവളുടെ ആത്മാഭിമാനം ഉയർത്തും എന്ന കാര്യത്തിൽ തർക്കമില്ല. ഏറെ ബഹുമാനത്തോടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നു.
- ബിന്ദു കെ. നായർ,
(പ്രഥമാധ്യാപിക, ശ്രീവിവേകാനന്ദ ഹൈസ്കൂൾ, പുല്ലാട്)
വീട്ടമ്മമാരും രാജ്യനിര്‍മിതിയുടെ ഭാഗം തന്നെ
സ്ത്രീകളുടെ ഗാര്‍ഹിക ജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തെ വീട്ടമ്മമാര്‍ക്കു ലഭിച്ച അംഗീകാരമാണ്. സ്വന്തം കുടുംബത്തിനുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മമാരെ കോടതിവിധിയിലൂടെ രാജ്യം അംഗീകരിച്ചിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് അഭിമാനമാണ്. വൈകി ലഭിച്ച അംഗീകാരമാണ്. കോടതിവിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, വിധിക്ക് അനുസരിച്ച് വീട്ടമ്മമാരെ രാജ്യനിര്‍മിതിയുടെ ഭാഗമായി കണ്ട് അവരുടെ വാക്കുകളും ചിന്തകളും അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയണം.
വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളണം
രാജ്യത്തെ വീട്ടമ്മമാരുടെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതിവിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ഗവണ്മെന്റുകളും സമൂഹവും കുടുംബങ്ങളും തയാറാകണം. ഇന്‍ഷ്വറന്‍സ് കമ്പനിക്കുവേണ്ടിയുള്ള വിധിന്യായമായി ഇതിനെ ആരും വ്യാഖ്യാനിക്കാതിരുന്നാല് നന്ന്. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ വീട്ടമ്മമാരുടെ സേവനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ശമ്പളമില്ലാതെ പണിയെടുക്കുന്നവരുടെ മൂല്യങ്ങളെ രാജ്യം ഇതിലൂടെ തിരിച്ചറിയണം. നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവരല്ല വീട്ടമ്മമാരുടെ സേവനങ്ങളെന്ന തിരിച്ചറിവാണ് ഇതിലൂടെ കോടതി നല്‍കിയിരിക്കുന്നത്.
-
സൂസന് തോംസണ്‍ മംഗലത്ത്, രാമനോലിക്കല്‍
(കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്)
ശമ്പളമില്ലെങ്കിലും ജോലിയുടെ മൂല്യം തിരിച്ചറിഞ്ഞു
ശമ്പളം ലഭിക്കാത്തതുകൊണ്ട് വീട്ടമ്മമാരുടെ ജോലി വിലയില്ലാത്തതല്ലെന്ന് ഈ വിധി രാജ്യത്തോട് വിളിച്ചുപറയുന്നു. ഒരു കുടുംബത്തിന്റെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ പുരോഗതിക്കുമായി ജീവിതം സമര്‍പ്പിക്കുന്ന സ്ത്രീകളുടെ സംഭാവനയ്ക്ക് ലഭിച്ച അംഗീകാരമായി ഈ വിധിയെ കാണുന്നു. വീട്ടമ്മമാരുടെ അഭിമാനം ഉയരുന്ന വിധിയാണിത്. രാജ്യത്തെ ആയിരക്കണക്കിനു വീട്ടമ്മമാരുടെ അധ്വാനത്തിനു പരമോന്നത നീതിപീഠം നല്കിയ അംഗീകാരം.
- ബീന ജോസഫ്, കോട്ടൂര്‍, ഏഴംകുളം
മൂല്യങ്ങള്‍ പഠിപ്പിക്കുന്ന വിധിന്യായം
ലോകസംസ്കാരങ്ങള്‍ക്ക് മായിക്കാന്‍ കഴിയാത്ത പല മൂല്യങ്ങളും സംഭാവന ചെയ്ത ഭാരതസംസ്കാരത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ചില നന്മകളുണ്ടെന്ന് പഠിപ്പിക്കുന്നതാണ് സുപ്രീംകോടതിവിധി. രാജ്യത്തെ സ്ത്രീകള്‍ക്ക് എക്കാലവും ഉയര്ത്തിപ്പിടിക്കാനാകുന്ന അംഗീകാരമാണ് ഈ വിധി. വീട്ടമ്മമാരുടെ സേവനത്തെ അംഗീകരിക്കുക മാത്രമല്ല, അവരെ രാജ്യത്തിന്റ കെട്ടുപ്പണിക്കാരെന്ന് വിശേഷിപ്പിച്ചാണ് നമ്മുടെ നീതിപീഠം വിധിയെഴുതിയത്. ഇത് ചരിത്രമാണെന്നു മാത്രമല്ല, ഭാവി തലമുറയ്ക്ക് പ്രചോദനം പകരുന്നതുമാണ്. അധ്വാനത്തിന്റെ മൂല്യങ്ങളെ വേതനം കൊണ്ടു മാത്രം അളക്കാനാകില്ലെന്ന് വിധി നമ്മെ പഠിപ്പിക്കുന്നു.
-
ബിന്ദു ജെ. വൈക്കത്തുശേരി (നിരണം പഞ്ചായത്തംഗം)
ജോലിക്കുള്ള പ്രതിഫലം കൂലി മാത്രമല്ല
കൂലിയില്ലാതെ പണിയെടുക്കുന്ന വീട്ടമ്മമാരുടെ അധ്വാനത്തെ കോടതിയെങ്കിലും അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ അവരെ സമൂഹം ഇപ്പോഴും അവഗണിക്കുകയാണ്. പല കുടുംബങ്ങളിലും വീട്ടമ്മമാര്‍ അംഗീകരിക്കപ്പെടുന്നില്ല. രാജ്യത്തിന്റെ നിര്‍മാതാക്കളായി അവരെ കോടതി കണ്ടതില്‍ ഏറെ സന്തോഷം. ഈ വിധി ചില യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. കടന്നുപോയ വീട്ടമ്മമാര്‍ അനുഭവിച്ച യാതനകള്‍ വിധി വന്നപ്പോഴെങ്കിലും നാം ഓര്‍ക്കണം. വരാനുള്ള തലമുറയ്ക്കെങ്കിലും കുടുംബനാഥയെന്ന നിലയില്‍ കൂടുതല്‍ അംഗീകാരം ലഭിക്കട്ടെ.