നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി പെരിയാർ തീരത്ത് നിർമിച്ച നടപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞ നിലയിൽ.
കോതമംഗലം: മഴയിൽ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസവുമായി ബന്ധപ്പെട്ട് പെരിയറിന്റെ തീരത്ത് കോടികൾ ചെലവഴിച്ച് നിർമിച്ച നടപ്പാതയുടെ ഒരു ഭാഗം ഇടിഞ്ഞു. നടപ്പാത നിർമാണത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ ചെയ്തുവരുമ്പോഴാണ് ഒരു ഭാഗം ഇടിഞ്ഞു പെരിയാർ തീരത്തേക്ക് വീണത്. 38 അടിയോളം നീളത്തിലാണ് ഇടിഞ്ഞു പോയത്. ഇടിഞ്ഞതിന്റെ ആഘാതത്തിൽ രണ്ടുവശങ്ങളിലുമായി 40 അടിയോളം നടപാതക്ക് വിള്ളൽ വന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുന്പ് ജില്ലാ കൃഷിത്തോട്ടത്തിലെ പെരിയാർ തീരത്തെ ഭാഗം കരിങ്കല്ല് കൊണ്ട് കെട്ടിപൊക്കിയിരുന്നു. ഈ പഴയ കെട്ടിന്റെ ഉറപ്പിനെ പറ്റി പഠിക്കാതെയാണ് ഇതിന് മുകളിൽ പുതിയ നടപ്പാത നിർമിക്കുവാൻ പൊതുമരാമത്ത് എൻജിനീയർമാർ അനുവാദം നൽകിയത്.
75 ലക്ഷത്തോളം രൂപയുടെ നഷ്ട്ടം വന്നതായാണ് കണക്കാക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ നിർമാണപ്രവർത്തനകൾ ഏറ്റെടുത്ത് ചെയ്യുന്ന ഏജൻസി കെഎൽഡിസി ആണ് കരാറുകാർക്ക് ടെൻഡർ നൽകുന്നത്. നബാഡ് ആണ് ഇതിനുവേണ്ടി ഉള്ള ഫണ്ട് വായ്പയായി നൽകുന്നത്. ഫാമിലെ കൃഷികൾ ഉൾപ്പെടെ ഉള്ളവ നടന്നുകാണുന്നതിന് വേണ്ടിയാണ് പെരിയാർ തീരം കെട്ടി നടപാത നിർമിച്ചത്.
Tags : Local News Nattuvishesham Ernakulam