നെടുമങ്ങാട്: ഒന്നരവയസുകാരനായ അർഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെയും കുഞ്ഞിന്റെ മാതാവിനെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. പനവൂർ നെല്ലിക്കുന്നിൽ വാടകക്കു താമസിച്ചിരുന്ന അഖിലയുടെയുടെ രണ്ടാം ഭർത്താവ് അഷ്കറിന്റെ ക്രൂരമായ മർദനത്തിനിരയായാണ് അർഷാദ് കൊല്ലപ്പെട്ടത്.അഖിലയുടെ ഒത്താശയോടെ നടന്ന കൊലയെ തുടർന്ന് അറസ്റ്റിലായ ഇരുവരും റിമാൻഡിലായിരുന്നു.
ഇന്നലെയാണ് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.വ്യാഴാഴ്ച അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ നെടുമങ്ങാട് എസ് സി/എസ് ടി കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കോടതിയിൽ എത്തിയ പ്രതി അഷ്കർ തനിക്ക് ദേഹാസ്വസ്ഥമുണ്ടെന്നും വൈദ്യപരിശോധന വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.തുടർന്ന് ദേഹപരിശോധനക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുന്നുണ്ടെന്ന വിവരമറിഞ്ഞ് വനിതകളുൾപ്പടെ വൻ ജനാവലിയാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്.
പ്രതികൾക്കു നേരേ പാഞ്ഞടുത്ത ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൂവിവിളിച്ചും അസഭ്യം വിളിച്ചുമാണ് ജനക്കൂട്ടം പ്രതികളോടുള്ള അമർഷം പ്രകടിപ്പിച്ചത്. പരിശോധനയിൽ സാരമായ തകരാറുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് കോടതി പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.