ജി. സുധാകരന്റെ വീടിനു മുന്നിൽ നടന്ന ആഘോഷം.
അമ്പലപ്പുഴ: ചെങ്കൊടിയെ കൈവിട്ട് രക്തസാക്ഷികളുടെ മണ്ണ്. ഭരണവിരുദ്ധ തരംഗത്തിൽ പുന്നപ്ര വയലാറിന്റെ മണ്ണായ അമ്പലപ്പുഴയിൽനിന്നു ചെങ്കൊടി ഒഴുകിപ്പോയി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവപ്പായിരുന്നു. 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽ ജി. സുധാകരനും 2021 ൽ എച്ച്. സലാമുമാണ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. പൊതുവേ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന അമ്പലപ്പുഴ യുഡിഎഫിന് നഷ്ടപ്പെടുന്നത് സുധാകരന്റെ വരവിലൂടെയായിരുന്നു.
എന്നാൽ, ആ സുധാകരനിലൂടെത്തന്നെ മണ്ഡലം ചെങ്കൊടി ഉപേക്ഷിക്കുന്ന കാഴ്ചയ്ക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഡ്വ. എം. ലിജുവിനെ 111, 25 വോട്ടുകൾക്കാണ് എച്ച്. സലാം പരാജയപ്പെടുത്തിയത്.
ഇത്തവണ ജി. സുധാകരൻ 75,184 വോട്ട് നേടി 27,935 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ സലാമിന് ലഭിച്ചത് 47,249 വോട്ട്. അവസാന നിമിഷംവരെ വിജയിക്കുമെന്ന പ്രചരണമായിരുന്നു ഇടതുമുന്നണി ക്യാമ്പ് നടത്തിയിരുന്നത്. എന്നാൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ജി. സുധാകരന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകൾ ഫലം വന്നപ്പോൾ കൃത്യമാകുകയായിരുന്നു.
തുടക്കംമുതൽ ലീഡ് നിലനിർത്തി ജി. സുധാകരൻ
അമ്പലപ്പുഴ: തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തി ജി. സുധാകരൻ. ഒരു ഘട്ടത്തിലും ഒരു സ്ഥലത്തുപോലും ലീഡ് നേടാൻ എച്ച്. സലാമിന് കഴിഞ്ഞില്ല. ഓരോ റൗണ്ടിലും ലീഡ് വർധിപ്പിക്കുകയായിരുന്നു സുധാകരൻ. രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മടങ്ങുന്നതിനിടെ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ സുധാകരൻ പറഞ്ഞത് വ്യക്തമായ വിജയം നേടുമെന്നായിരുന്നു.
അത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യാഥാർഥ്യമായി. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് നേരെ വീട്ടിലേക്ക് മടങ്ങിയ സുധാകരൻ യുഡിഎഫ് നേതാക്കളുമായി ടെലിവിഷനിലൂടെ തെരഞ്ഞെടുപ്പ് ഫലം കാണുകയായിരുന്നു. വീട്ടിലെത്തിയ എല്ലാ പ്രവർത്തകർക്കും ബിരിയാണിയും നൽകി സുധാകരൻ. ഉച്ചയോടെ പുതിയ എംഎൽഎയുടെ പ്രതികരണമെടുക്കാൻ മാധ്യമ പ്രവർത്തകരെത്തിയപ്പോൾ സുധാകരൻ ഭക്ഷണം കഴിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും മാലയിട്ടും പൂക്കളും ലഡുവും നൽകിയാണ് സുധാകരനൊപ്പം വിജയം ആഘോഷിച്ചത്.
ഭക്ഷണത്തിനുശേഷം അരമണിക്കൂറോളം മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പ്രവർത്തകരുമായി റോഡ് ഷോയിൽ പങ്കെടുക്കാൻ കളർകോട്ടേക്കും യാത്ര തിരിച്ചു.