ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വെയെ തകർത്ത് യുഎസ്എ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയരുടെ ജയം. ഫോലെരിൻ ബലോഗണിന്‍റെ ഇരട്ട ഗോളും ജിയോവാനി റെയ്നയുടെ നിർണായക ഗോളുമാണ് യുഎസ്എയ്ക്ക് ജയം സമ്മാനിച്ചത്.
മത്സരത്തിലുടനീളം യുഎസ്എയുടെ സമ്പൂർണ ആധിപത്യമാണ് ദൃശ്യമായത്. ഏഴാം മിനിറ്റിൽ പരാഗ്വെയുടെ സെൽഫ് ഗോളിലൂടെയാണ് യുഎസ്എയ്ക്ക് ആദ്യ ലീഡ് ലഭിച്ചത്. യുഎസ് താരം പുലിസിച്ച് നടത്തിയ മുന്നേറ്റം പരാഗ്വെയുടെ ഡാമിയൻ ബോബെഡില്ല തടയാൻ ശ്രമിച്ചതിനു പിന്നാലെ സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു.
ഗോളിനു പിന്നാലെ പ്രതിരോധത്തിലേക്ക് നീങ്ങാതെ ആക്രമണം ശക്തമാക്കി ആതിഥേയർ. ആദ്യ പകുതി തീരുംമുൻപേ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് യുഎസ്എ നേടി. രണ്ടാംപകുതിയിൽ പരാഗ്വെ പ്രത്യാക്രമണത്തിനു നടത്തിയ ശ്രമം 73-ാം മിനിറ്റിൽ ഫലംകണ്ടു. സ്വന്തം പകുതിയിൽ നിന്നും പരാഗ്വൻ ഗോൾകീപ്പർ തൊടുത്തുവിട്ട പന്ത് ബോക്സിലേക്ക് നീട്ടിലഭിച്ചതോടെ മൗറീഷ്യോ കൃത്യമായി വലയിലെത്തിച്ചു.
Tags : USA Paraguay FIFA Worldcup Football