വനിതകളുടെ 57 കിലോഗ്രാം ഫൈനലില്‍ ജാസ്മിന് ലാംബോറിയ സ്വർണം നേടുന്നു.
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ പഞ്ച്. ബോക്സിംഗില്‍ അഞ്ചും പാരാ അത്ലറ്റിക്സില് ഒന്നും ഉള്‍പ്പെടെ ഇന്നലെ ആറ് സ്വര്‍ണം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 11 ആയി.
മെഡൽ നിലയിൽ ഇന്ത്യ ഇതോടെ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ബോക്സിംഗിൽ ഇന്ത്യക്ക് ഇന്നലെ 10 ഫൈനലുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആദ്യ ആറ് ഫൈനൽ കഴിഞ്ഞപ്പോൾ അഞ്ച് സ്വർണവും ഒരു വെള്ളിയും ലഭിച്ചു.
പ്രീതി, ജാസ്മിന്
വനിതകളുടെ 54 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ പ്രീതി പവാറിന്റെ സ്വര്‍ണത്തോടെയാണ് ഇന്ത്യ റിംഗിലെ സ്വര്‍ണവേട്ടയ്ക്കു തുടക്കമിട്ടത്. കാനഡയുടെ സ്കാര്‍ലറ്റ് സവന്ന ഡെല്‍ഗാഡോയെ കീഴടക്കിയാണ് പ്രീതി സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2025 ലോക ബോക്സിംഗില്‍ 54 കിലോഗ്രാം സ്വര്‍ണജേതാവാണ് ഇരുപത്തിരണ്ടുകാരിയായ പ്രീതി പവാര്‍.
വനിതകളുടെ 57 കിലോഗ്രാം ഫൈനലില്‍ ജാസ്മിന് ലാംബോറിയ സ്വര്‍ണം ഇടിച്ചു നേടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിഷേല വാല്‍ഷിനെ കീഴടക്കിയാണ് ജാസ്മിന് സ്വര്‍ണം സ്വന്തമാക്കിയത്.
സാക്ഷി, പ്രിയ, അരുദ്ധതി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഇടിച്ചിട്ട് സാക്ഷി ചൗധരി സ്വർണം സ്വന്തമാക്കി. തൊട്ടുപിന്നാലെ നടന്ന വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ പ്രിയ ഘംഗാസും സ്വർണം ഇടിച്ചുനേടി.
വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ അരുദ്ധതി ചൗധരിയും ഇടിക്കൂട്ടിൽനിന്ന് സ്വർണം നേടി.
പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം ബോക്സിംഗ് ഫൈനലില്‍ ഇന്ത്യയുടെ ജാദുമാനി സിംഗിനു ജയം നേടാന്‍ സാധിച്ചില്ല. വനിതകളുടെ ജൂഡോയിൽ ഇന്ത്യക്കായി ഉന്നതി ശർമ വെങ്കലം സ്വന്തമാക്കി.
Tags : Striking Gold BoxingRing Glasgow CommenwealthGames