ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയനിലയില്‍.
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കിടങ്ങറ മനയ്ക്കച്ചിറ വരെയുള്ള ഭാഗത്ത് വെള്ളം കയറി. എസി കനാലിൽനിന്ന് റോഡിലേക്ക് കയറുന്ന വെള്ളം ശക്തിയായി വടക്കുഭാഗത്തെ പാടശേഖരത്തിലേക്ക് ഒഴുകി മാറുന്നത് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയായി.
കോടികൾ മുടക്കി പുനരുദ്ധരിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡ് വെള്ളപ്പൊക്കത്തിന്റെ ആരംഭത്തിൽ തന്നെ യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്തവിധം വെള്ളത്തിനടിയിലായത് നിർമാണം അശാസ്ത്രീയമാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതായി. എസി റോഡിന്റെ തെക്കുഭാഗത്ത് വെള്ളപ്പൊക്കം വർധിക്കാൻ നിലവിലെ രീതിയിലുള്ള റോഡ് പുനരുദ്ധാരണം കാരണമായിട്ടുണ്ട്.
മണിമലയാറിന്റെ കൈവഴിയിലൂടെ കിടങ്ങറ ഒന്നാം പാലത്തിനടുത്തെത്തി എസി കനാലിലൂടെ ശക്തമായി മനയ്ക്കച്ചിറ ഭാഗത്തേക്ക് ഒഴുകുന്ന മലവെള്ളമാണ് തിങ്കളാഴ്ച എസി റോഡിലെ യാത്രയെ തടസപ്പെടുത്തിയത്. എസി റോഡിൽ വെള്ളം കയറിയതിന് മുന്നറിയിപ്പൊന്നും നല്കിയിട്ടില്ലാത്തതിനാൽ ആലപ്പുഴ ഭാഗത്തുനിന്നും ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന ചെറുവാഹനങ്ങൾ വെള്ളത്തിലൂടെ സഞ്ചരിച്ച് യന്ത്രം തകരാറിലാകുന്നതും പതിവായി.
കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രായമായവരും രോഗികളുമായ നിരവധി ആളുകളാണ് ചെറുവാഹനങ്ങളിൽ ചങ്ങനാശേരിയിലേക്കും സമീപപ്രദേശങ്ങളിലും സുരക്ഷിത സ്ഥാനം തേടി പോകുന്നത്. ഇവർക്കും വെള്ളക്കെട്ട് ദുരിതം വിതക്കുകയാണ്.
എസി റോഡ് നവീകരണം: കുട്ടനാട്ടുകാരെ വഞ്ചിച്ചെന്ന്
മങ്കൊമ്പ്: എസി റോഡ് പുനരുദ്ധാരണത്തിൽ കുട്ടനാട്ടുകാർ വഞ്ചിക്കപ്പെട്ടുവെന്ന് കോൺഗ്രസ് സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആരോപിച്ചു. പദ്ധതി ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പ്രളയകാലത്ത് ഏറ്റവുമധികം വെള്ളം കയറുന്ന പൂവം, മനയ്ക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ നിർമിച്ചില്ല. യാതൊരാവശ്യവുമില്ലാത്ത മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി ജംഗ്ഷൻ, പൊങ്ങ തുടങ്ങിയ സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ പണിതതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിൽ ഉണ്ടാക്കിയിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും നിർമിച്ച ഓടകൾ റോഡിൽ അസൗകര്യമായി മാറിയെന്ന് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
ക്യാമ്പ് സന്ദര്‍ശിച്ച് എംഎല്‍എ
എടത്വ: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തലവടി പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ റെജി ചെറിയാന് എംഎല്‍എ സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എംഎല്‍എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, ഗോകുല്‍ ഗോപാലകൃഷ്ണന് എന്നിവരും ഒപ്പമുണ്ടാ യിരുന്നു. വെള്ളപ്പൊക്ക സാഹചര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
Tags : Nattuvishesham District News AC Road water