പാലക്കയം പായപ്പുല്ലിൽ ഡാമിലേയ്ക്കുമറിഞ്ഞ ഓട്ടോറിക്ഷ.
പാലക്കയം: കനത്ത മഴയിലും സന്ദർശകരുടെ അശ്രദ്ധമൂലം മലയോര മേഖലയിൽ അപകടങ്ങൾ പെരുകുന്നു. പാലക്കയം, വട്ടപ്പാറ, മീൻവല്ലം തുടങ്ങിയ കല്ലടിക്കോടൻ മലയോര മേഖലകളിലാണ് അപകടങ്ങൾ വർധിക്കുന്നത്. ഇന്നലെ പാലക്കയം പായപ്പുല്ലിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ ഡാമിന്റെ വശത്തേയ്ക്കുമറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.
പെരിന്തൽമണ്ണയിൽ നിന്നുമെത്തിയവർക്കാണ് പരിക്കേറ്റത്. റോഡിൽനിന്നും 200 അടിയോളം ഉരുണ്ടുപോയാണ് ഡാമിന്റെ വശത്ത് തടഞ്ഞുനിന്നത്. അൽപംകൂടി മുന്നോട്ടുപോയിരുന്നെങ്കിൽ ഓട്ടോറിക്ഷ ഡാമിലേയ്ക്കു മറിയുമായിരുന്നു. മഴതുടങ്ങിയതോടെ വിദൂര ദേശത്തു നിന്നുപോലും ബൈക്കുകളിലും ഓട്ടോറിക്ഷകളിലും നിരവധിപ്പേരാണ് ഈ പ്രദേശങ്ങളിൽ എത്തുന്നത്.
നാട്ടുകാരുടെ മുന്നറിയിപ്പുപോലും അവഗണിച്ചാണ് ഇവർ പുഴയിലും മലമ്പ്രദേശങ്ങളിലും ഇറങ്ങിച്ചെല്ലുന്നത്. പിന്തിരിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചാൽ അവർക്കുനേരെ ആക്രമിക്കാൻ ചെല്ലുന്നതും പതിവാണ്. മലയോരമേഖലയിൽ കർശനമായ പട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.