ആറ്റിങ്ങൽ: നഗരസഭ ചെയർമാൻ എം. പ്രദീപിനെ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർ മർദിച്ചെന്ന് ആരോപണം.
ട്യൂഷൻ സെന്റർ അധ്യാപകന്റെ ചൂരൽ പ്രയോഗത്തിൽ വിദ്യാർഥിനിയുടെ കൈ മുറിഞ്ഞിരുന്നു. ഈ വിദ്യാർഥിനിയെ രക്ഷിതാവ് വാർഡ് കൗൺസിലർ ശ്രീജിത്തിനൊപ്പം വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
ഡ്യൂട്ടി ഡോക്ടർ കാര്യം തിരക്കുകയും കേസെടുക്കണോയെന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ വാർഡ് കൗൺസിലർ ഇടപെടുകയായിരുന്നു. കേസെടുക്കുന്ന കാര്യം കുട്ടിയോടല്ലാതെ രക്ഷിതാവിനോടു ചോദിച്ചാൽ പോരെയെന്ന ശ്രീജിത്തിന്റെ ചോദ്യം ഡോക്ടറെ പ്രകോപിതനാക്കുകയായിരുന്നുവെന്നു പറയുന്നു.
ഇതേ തുടർന്ന് കൗൺസിലറോടു പുറത്തുപോകാനാവശ്യപ്പെട്ട ഡോക്ടർ, സംഭവമറിഞ്ഞെത്തിയ നഗരസഭ ചെയർമാൻ എം.പ്രദീപിനോടും സമാനരീതിയിൽ പെരുമാറുകയായിരുന്നു. ഇക്കാര്യം കൗൺസിലർ ശ്രീജിത്ത് മൊബൈലിൽ പകർത്തിയതിനെത്തുടർന്നു ഡോക്ടർ മൊബൈൽ തട്ടിത്തെറിപ്പിക്കാനും ശ്രമം നടത്തി. കൗൺസിലർക്കും ഡോക്ടർക്കുമിടയിൽ കൈയാങ്കളിയുണ്ടാകാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെയർമാനു മർദനമേറ്റത്. സംഭവം വിവാദമായതോടെ സൂപ്രണ്ട് ഡോക്ടറെക്കൊണ്ടു ലീവെടുപ്പിച്ചു. ചെയർമാന്റെ പരാതിയിന്മേൽ ഡിഎംഒക്ക് റിപ്പോർട്ട് നൽകുമെന്നും സൂപ്രണ്ട് പറഞ്ഞു.
ഈ ഡോക്ടർക്കെതിരെ നേരത്തെയും പരാതി ഉണ്ടായിട്ടുണ്ട്. ചൂരൽ പ്രയോഗത്തിൽ കുട്ടിയുടെ കൈയിൽ മുറിവേറ്റ സംഭവത്തിൽ ട്യൂഷൻ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
Tags : Nattuvishesham Districtnews Allegation