കോതമംഗലം: നിലവിലെ ആലുവ-മൂന്നാര്‍ റോഡ് ആലുവ മുതല്‍ കോതമംഗലം വരെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള അലൈൻമെന്റ് അശാസ്ത്രീയവും അപ്രായോഗികവുമെന്ന വാദവുമായി ഒരു വിഭാഗം പദ്ധതി ബാധിതര്‍ രംഗത്ത്. പ്രതിഷേധിക്കാൻ തീരുമാനിച്ച് കര്‍മ സമിതി രൂപീകരിച്ചു.
സാമൂഹികാഘാത പഠനം നടത്തിയതും കൃത്യമായിട്ടല്ലെന്നും യോഗം ആരോപണം ഉന്നയിച്ചു. അലൈൻമെന്റില് മാറ്റം വരുത്തുകയും ഭൂമിയും വീടും ഉപജീവനമാര്‍ഗവും മറ്റ് വസ്തുവകകളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. സാമൂഹികാഘാത പഠനം ഉള്‍പ്പടെ പൂര്‍ത്തീകരിച്ച് സ്ഥലം ഏറ്റെടുക്കല്‍ ഘട്ടത്തിലേക്ക് നടപടി നീങ്ങുമ്പോഴാണ് ഒരു വിഭാഗം എതിര്‍പ്പ് ശക്തമാകുന്നത്.
അലൈൻമെന്റ് പ്രകാരം റോഡ് നിര്‍മിച്ചാല്‍ ഒട്ടേറെ വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുനീക്കണം. നൂറേക്കറിലധികം പേരുടെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
നെല്ലിക്കുഴി ഉള്‍പ്പടെയുള്ള ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ പലതും ഇല്ലാതാകും. ഇക്കാരണത്താലുള്ള പ്രത്യാഘാതം ഉന്നയിച്ചാണ് പദ്ധതി ബാധിതര്‍ പ്രക്ഷോഭത്തിലേക്ക് തിരിയാന്‍ തീരമാനിച്ചിട്ടുള്ളത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മസമിതിക്ക് രൂപം നല്കി. ഭാരവാഹികളായി ടി.ജെ. ജോര്‍ജ് - ചെയര്മാൻ, റിസ്വാന് കോയ - സെക്രട്ടറി, അഡ്വ. ജോസ് വര്‍ഗീസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.