ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ 40 വയസുള്ള യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രണ്ടരവർഷം മുമ്പ് അരയ്ക്കുതാഴെ തളർന്നതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ദീർഘനാളായി ചികിത്സയിലായിരുന്നു ഇവർ. ചികിത്സയുടെ ഭാഗമായി ആറുമാസം കൂടുമ്പോൾ എടുക്കേണ്ട ഇഞ്ചക്ഷനായി ഏപ്രിൽ 16നാണ് ഇവർ വീണ്ടും ആശുപത്രിയിലെത്തിയത്.
കഴിഞ്ഞ രണ്ടിന് ഡിസ്ചാർജാ യി വീട്ടിലെത്തിയെങ്കിലും ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ഇവരെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നിലവിൽ രോഗിക്ക് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും അവർ അപകടാവസ്ഥയിലല്ലെന്നും ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചത്തെ തുടർച്ചയായ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സാധാരണഗതിയിൽ മലിനമായ ജലാശയങ്ങളിൽ മുങ്ങി കുളിക്കുന്നതിലൂടെയാണ് ഈ രോഗം ബാധിക്കാറുള്ളത്. എന്നാൽ, താൻ ജലാശയങ്ങളിൽ മുങ്ങിക്കുളിച്ചതായി ഓർമയില്ലെന്ന് രോഗി വ്യക്തമാക്കുന്നത് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നുണ്ട്. മാസങ്ങളായി കിടപ്പുരോഗിയായിരുന്ന ഇവർക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന കാര്യത്തിൽ ആരോഗ്യ ഉദ്യോഗസ്ഥർ വിശദമായ പഠനം നടത്തിവരികയാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് വഴിയും നോട്ടീസുകൾ വഴിയും പ്രദേശവാസികൾക്ക് ബോധവത്കരണം നൽകുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും വീടുകളിൽ നേരിട്ടെത്തി മുൻകരുതൽ നിർദേശങ്ങൾ കൈമാറി. ഇതിന്റെ ഭാഗമായി പ്രദേശത്തെ ജലസ്രോതസുകളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ചു.
പ്രദേശത്തെ കുടിവെള്ള സംവിധാനങ്ങളിൽ ഇന്ന് സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Tags : Arattupuzha nattuvishesham local news