എടൂരിൽ പ്രവർത്തിക്കുന്ന ആറളം പഞ്ചായത്തിന്റെ മൃഗാശുപത്രി.
ഇരിട്ടി: ആറളം പഞ്ചായത്തിലെ എടൂരിലെ പഞ്ചായത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് ക്ഷീരകർഷകരുൾപ്പടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു. ഡോക്ടർ രണ്ടുമാസത്തെ മെഡിക്കൽ ലീവിലാണ് പോയത്.
ഇതോടെ ആറളം പുനരധിവാസ മേഖലയടക്കം ഉൾപ്പെടുന്ന പഞ്ചായത്ത് മൃഗാശുപത്രിയിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭിക്കാത്ത അവസ്ഥയാണ്.
ആഴ്ച്ചയിൽ രണ്ടുദിവസം ഇരിട്ടിയിൽ നിന്ന് ഡോക്ടർ എത്തുന്നുണ്ടെങ്കിലും, ആറളം പോലുള്ള മേഖലയിൽ ഇത് പ്രയോഗികമല്ല. രണ്ടു ഡോക്ടർമാരുടെ സേവനം ആവശ്യമായ സ്ഥലത്ത് ഇപ്പോൾ ആഴ്ച്ചയിൽ രണ്ടുദിവസം മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. പ്രതിദിനം നിരവധി കർഷകർ ആശുപത്രിയിലെത്തി ഡോക്ടറെ കാണാതെ മടങ്ങുന്ന സാഹചര്യമുണ്ട്.
പശുക്കൾക്കടക്കം ചികിത്സ ലഭ്യമാകാത്തത് പാൽ ഉത്പാദനത്തെയും ബാധിക്കുന്നുണ്ട്. കന്നുകാലികൾ ഉൾപ്പടെയുള്ള വളർത്തുജീവികൾക്ക് ചികിത്സ ലഭ്യമാക്കാൻ മറ്റ് ആശുപത്രികളിലെ ഡോക്ടർമാരുടെ അടുത്തെത്താൻ വലിയ സാന്പത്തിക ബാധ്യത വരുത്തുന്നതായും കർഷകർ പറഞ്ഞു.
ബ്ലോക്ക് ഏഴിൽ മൃഗാശുപത്രി കെട്ടിടം കാടുകയറി
നശിക്കുന്നു
ആറളം പുനരധിവാസ മേഖലയിൽ പശു, ആട്, കോഴി എന്നിവയെ വളർത്തി വരുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിൽ പുനരധിവാസ മേഖലയിൽ മുഴുവൻ സമയ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൃഗാശുപത്രി വിഭാവനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കെട്ടിടവും നിർമിച്ചു. എന്നാൽ, മൃഗാശുപത്രിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിലച്ചതോടെ ആശുപത്രിക്കായി പണിത കെട്ടിടം കാടുകയറി നശിക്കുകയാണ്.
മേഖലയിൽ സൈറ്റ് മാനേജർ ഇല്ലാത്തതും ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആറളത്ത് മൃഗാശുപത്രയിൽ ഡോക്ടർ ഇല്ലാത്തത് ഉൾപ്പെടെ ആറളത്തെ ജനകീയ വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്ന അഭിപ്രായം ശക്തമാണ്.
Tags : Nattuvishesham District news