കോളയാട്: കാപ്പിമല മഞ്ഞപ്പുല്ലിൽ മിന്നലേറ്റ് മരിച്ച അഞ്ജു മാത്യുവിന് കണ്ണീരോടെ വിടയേകി ജന്മനാട്. അഞ്ജുവിനെ അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകളാണ് കോളയാട് മേനച്ചോടിയിലെ വീട്ടിലും സംസ്കാരചടങ്ങുകൾ നടന്ന വിശുദ്ധ അൽഫോൻസ പള്ളിയിലും എത്തിയത്. ഉറ്റവർ അഞ്ജുവിന് യാത്രാമൊഴിയേകുന്ന കാഴ്ച കണ്ടുനിന്നവർക്കും ഹൃദയം നുറുങ്ങുന്ന വേദനയായി.
പുന്നപ്പാലം സെന്റ് അൽഫോൻസ പള്ളിയിൽ ഇന്നലെ രാവിലെ 11.30 ഓടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. സംസ്കാരശുശ്രൂഷകൾക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, ചെറുപുഴ പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, കോളയാട് ഇടവക വികാരി ഫാ. ജോബി കാരക്കാട്ട്, മാങ്ങോട് പള്ളി വികാരി ഫാ. മനോജ് കൊച്ചുപുരക്കൽ,
ഫാ. ജോസ് തയ്യിൽ, ഫാ. ജോമോൻ, ഫാ. നോബിൻ എന്നിവർ നേതൃത്വം നൽകി.
തിങ്കളാഴ്ച വൈകുന്നേരം ആറുവരെ ചെറുപുഴ കൊല്ലാടയിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം രാത്രി പത്തോടെയാണ് കോളയാട് മേനച്ചോടിയിലെ സ്വന്തം വീട്ടിൽ എത്തിച്ചത്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ള നി
രവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കോളയാട് മേനച്ചോടി ഉള്ളാതോട്ടത്തിൽ തങ്കച്ചൻ-എൽസി ദന്പതികളുടെ മകളാണ് പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ അഞ്ജു. ചെറുപുഴ കാക്കയംചാല്‍ സ്വദേശിയും എക്സൈസ് സിവിൽ ഓഫീസറുമായ വാഴപ്പള്ളിയില്‍ സോനു സെബാസ്റ്റ്യനാണ് ഭർത്താവ്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അഞ്ജുവിന് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സോനുവിനും വനംവകുപ്പ് വാച്ചർ ടി.ജി. സതീശനും മിന്നലിൽ സാരമായ പരിക്കേറ്റിരുന്നു.
Tags : hometown Nttuvishesham Distict news