നീതിപുരത്തും സമീപപ്രദേശങ്ങളിലും ക്വാറികൾ തുടങ്ങാനുള്ള നീക്കത്തിനെതിരേ നീതിപുരം പള്ളി ഹാളിൽ ഇന്നലെ നടന്ന നാട്ടുകാരുടെ പ്രതിഷേധം.
മംഗലംഡാം: നീതിപുരത്തും ആലാംപരുതയിലും വിആർടിയിലും കരിങ്കൽക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. മലയോരകർഷക ക്വാറിവിരുദ്ധസമിതി രൂപീകരിച്ച് ഇന്നലെ പ്രതിഷേധ പരിപാടികളും യോഗവും നടത്തി.
നീതിപുരം സെന്റ് ജോസഫ് പള്ളി ഹാളിലായിരുന്നു പ്രതിഷേധ പരിപാടികൾ.
വികാരി ഫാ. ബിജു കുമ്മങ്കോട്ടിൽ, കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെന്റർ വികാരി ഫാ. ജയ്സൺ, ക്വാറിവിരുദ്ധ പ്രതിഷേധ കമ്മിറ്റി കൺവീനർ ജോ കളരിക്കൽ, കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാലൻ, മെംബർമാരായ അനിൽകുമാർ, ധന്യ ബൈജു, പ്രദേശവാസികളായ സ്കറിയ കൊടുവനാൽ, ബേബി കോലാനി പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ മത സാമൂഹിക മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മലയോരകർഷക ക്വാറിവിരുദ്ധസമിതിക്ക് രൂപം നൽകിയിട്ടുള്ളത്. ക്വാറികൾ ആരംഭിക്കുന്ന പ്രദേശത്തിനു ചുറ്റുമാണ് മംഗലംഡാം, പീച്ചി തുടങ്ങിയ വനപ്രദേശങ്ങളും ഡാമുകളുമുള്ളത്. പരിസ്ഥിതിലോല പ്രദേശംകൂടിയാണിത്.
ഇതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലുംപോലെ പ്രകൃതിദുരന്ത സാധ്യതകളുള്ള പ്രദേശം എന്ന നിലയിൽ ക്വാറി തുടങ്ങുന്നത് മഹാവിപത്ത് ക്ഷണിച്ചു വരുത്തലാകുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആറിന് മംഗലംഡാമിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിൽ ക്വാറി തുടങ്ങുന്നതു സംബന്ധിച്ചുള്ള ആശങ്കകൾ അറിയിക്കുവാനും യോഗം തീരുമാനിച്ചു.
രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.
Tags : Nattuvishesham District News