പത്തനംതിട്ട: തണ്ണിത്തോട് കരിമാൻതോട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രസംഗിച്ചുകൊണ്ടുനിന്ന വനിതാ ജില്ലാ പഞ്ചായത്തംഗം എം.വി.അന്പിളിക്കുനേരെ ഞായറാഴ്ച രാത്രിയുണ്ടായ അതിക്രമം അത്യന്തം അപലപനീയമാണെന്നും ഇതിനെതിരേ ശക്തമായ ജനരോക്ഷം ഉയർന്നുവരേണ്ടതുണ്ടെന്നും ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പ്രഫ.സതീഷ് കൊച്ചുപറന്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ എം.വി. അന്പിളിക്കുനേരെ സിഐടിയു പ്രവർത്തകന്റെ അതിക്രമം ഉണ്ടായത്. ഒരു വനിതയെന്ന പരിഗണന പോലും നൽകാതെയാണ് രാത്രിയിൽ ആക്രമണത്തിനു തുനിഞ്ഞത്.
പ്രസംഗിച്ചുകൊണ്ടു നിന്ന അന്പിളിയെ തടയുകയും മൈക്ക് പിടിച്ചു വാങ്ങി കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. അടൂർ പ്രകാശ് റവന്യുമന്ത്രിയായിരിക്കവേ നൽകിയ കോന്നി പട്ടയം റദ്ദാക്കിയ എൽഡിഎഫ് സർക്കാർ പത്തുവർഷം അധികാരത്തിലിരുന്നിട്ടും പട്ടയം പുനഃസ്ഥാപിച്ചു നൽകാത്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. യാഥാർഥ്യങ്ങളെ തുറന്നു കാട്ടുന്പോൾ സിപിഎം കാട്ടുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഇത്തരം ഹീന കൃത്യങ്ങളെന്ന് റോബിൻ പീറ്റർ കുറ്റപ്പെടുത്തി. സംഭവം നടന്ന് ഒരുദിവസമായിട്ടും ഇതിനെതിരേ നടപടിയുണ്ടായിട്ടില്ല. ശക്തമായ ജനരോക്ഷമാണ് ഇന്നലെ അതുന്പുകുളത്തുണ്ടായതെന്നും റോബിൻ പീറ്റർ പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷം കോന്നിക്ക് വികസന മുരടിപ്പായിയിരുന്നുവെന്നും അടൂർ പ്രകാശ് കോന്നിയുടെ ജനപ്രതിനിധിയായിരിക്കവേ കൊണ്ടുവന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് എൽഡിഎഫ് ജനപ്രതിനിധി ചെയ്തതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
പുതിയ ഒരു പദ്ധതി പോലും നടപ്പാക്കുവാൻ ഇടത് എംഎൽഎയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല മുൻപുണ്ടായിരുന്നവയുടെ സ്ലാബ് മാറ്റി സ്വന്തം പേര് എഴുതിവയ്ക്കാനാണ് നിലവിലെ എംഎൽഎ ശ്രമിച്ചത്. ഏഴുവർഷം എംഎൽഎ ആയിരുന്നിട്ടും നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ കഴിഞ്ഞമാസം പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.
ചിറ്റൂർക്കടവ് പാലം, ആവണിപ്പാറപ്പാലം തുടങ്ങിയവ ഉദാഹരണമാണ്. വന്യമൃഗശല്യം തടയുന്നതിന് തട്ടാക്കുടിയിലടക്കം വേലി നിർമിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും ചെയ്തില്ല. പട്ടയ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെയിരിക്കുന്നു. വാഗ്ദാന ലംഘനങ്ങൾക്കും കപട വികസന പ്രഖ്യാപനങ്ങൾക്ക് കോന്നിയിലെ ജനങ്ങൾ മറുപടി നൽകുകതന്നെ ചെയ്യെന്നും അവർപറഞ്ഞു.
എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രുദ്രരാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ, ഡിസിസി ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : nattu vishesham Attack on female district panchayat