പീച്ചി ഡാമിലെ തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവും.
പീച്ചി: ഓണാവധിയോടനുബന്ധിച്ച് പീച്ചിഡാമിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവുമാണ്. 2024ലെ പ്രളയത്തിൽ തകർന്ന ചുറ്റുമതിൽ ഇന്നും പുനർനിർമിച്ചിട്ടില്ല. അന്ന് പീച്ചിഡാം ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതോടെ പൂന്തോട്ടവും പരിസരവും വെള്ളം കയറി മുങ്ങിയിരുന്നു. ഇതേതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും അവ പുനർനിർമിക്കാനോ പൂന്തോട്ടവും പരിസരവും വൃത്തിയാക്കാനോ അധികൃതർ തയാറായിട്ടില്ല. മാത്രമല്ല നടപ്പാതകൾ പോലും കാടുകയറിയ നിലയിലാണ്.
ഇന്നുമുതൽ പീച്ചിയിൽ ഒണാരവം എന്ന പേരിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികൾ തുടങ്ങുകയാണ്. എന്നാൽ ഡാമും പരിസരവും വൃത്തിയാക്കാതെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
പീച്ചിയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കുമെന്ന് നിലവിലെ സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ കെ. രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി വികസന സാധ്യതകളുള്ള പീച്ചിഡാമിനെ അവഗണിക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചിയുടെ വികസനം നാടിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistricteNews