പള്ളിത്തോട്ടം പൊലിസ് സ്റ്റേഷൻ
കൊല്ലം: തുറമുഖ വകുപ്പില്‍ നിന്ന് വാടകയ്ക്കെടുത്ത പഴയ പോര്‍ട്ട് ഓഫിസില്‍ സെല്‍ തയാറാകുന്നതോടെ പള്ളിത്തോട്ടം പൊലിസ് സ്റ്റേഷന് ഒരു മാസത്തിനകം അവിടേക്ക് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനാണ് പ്രവര്‍ത്തനം മാറ്റുന്നത്.
മുമ്പ് തുറമുഖ വകുപ്പിന്റെ ഗോഡൗണായിരുന്ന ഓട് പാകിയ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇത് പൊളിക്കും. കഴുക്കോലടക്കം ചിതലരിച്ച നിലയിലാണ് ഈ കെട്ടിടം.
വാതിലുകള്‍ക്കും ജനാലകള്‍ക്കും ഉറപ്പില്ല. ആയുധങ്ങളും രേഖകളും സൂക്ഷിക്കാന്‍ സുരക്ഷിത സൗകര്യവുമില്ല. ഓടുകള്‍ പലേടത്തും പൊട്ടിയിരിക്കുകയാണ്. അതിനാല്‍ മഴക്കാലത്ത് സ്റ്റേഷനില്‍ കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്.
സെല്ലിന് ഉറപ്പില്ലാത്തതിനാല്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ല. ഇങ്ങനെ പരാതികള്‍ ഏറെയുണ്ട്.
സ്റ്റെയര്‍ റൂം സഹിതം ഒരുനില കെട്ടിടം നിര്‍മിക്കാന്‍ എം. മുകേഷ് എംഎല്‍എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുതിയ കെട്ടിടം നിര്‍മിക്കാനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. എസ്എച്ച്ഒയ്ക്കും ലാ ആന്‍ഡ് ഓര്‍ഡര്‍ എസ്ഐക്കും പ്രത്യേക മുറികള്‍ പുതിയ കെട്ടിടത്തിലുണ്ടാകും.
റിസപ്ഷന് ഏരിയ, ശൗചാലയങ്ങള്‍, പുരുഷ, വനിത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം വിശ്രമ മുറികള്‍, കമ്പ്യൂട്ടര്‍, ക്രൈം റെക്കോര്‍ഡ്സ്, ആംസ് റൂമുകള്‍, പുരുഷ, വനിത, ട്രാന്‍സ്ജെന്‍ഡര്‍ സെല്ലുകള്‍ എന്നിവ പുതിയ രൂപരേഖയിലുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Police Station