പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: കാറിനെ ബസ് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി ബസ് ജീവനക്കാരെ സംഘം ചേർന്നു മർദിച്ചതായി പരാതി. കൈലാസം–മാവടി–നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവർക്കാണ് മർദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ കൽക്കൂന്തൽ ഭാഗത്തുവച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി.
ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കാറുമായി എത്തിയ സംഘം അസഭ്യം പറഞ്ഞ് രൺജിഷിനെ മർദിച്ചു. കണ്ണിൽ ഇടിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മർദനം തടയാനെത്തിയ മോൻസിനെയും സംഘം തടഞ്ഞുവച്ച് മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു.
പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർ ചികിത്സയിലായതിനെത്തുടർന്ന് ബസ് സർവീസ് മുടങ്ങി. നെടുങ്കണ്ടത്തുനിന്ന് മാവടിയിലേക്കുള്ള ഏക ബസ് സർവീസാണിത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഏഴു പേർക്കെതിരേ നെടുങ്കണ്ടം പൊലിസ് കേസെടുത്തു. മാവടിയിലെ പൊതു ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് 2014ൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ബസ് സർവീസ് ആരംഭിച്ചത്.
Tags : NattuVishasham DistrictNews