കൈതച്ചിറയിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട് വീക്ഷിക്കുന്ന കെ. പ്രേമൻ എംഎൽഎയും സംഘവും.
നെന്മാറ: കയറാടി കൈതച്ചിറയിൽ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികളുമായി വനംവകുപ്പ്. നെന്മാറ എംഎൽഎ കെ. പ്രേമന്റെ ഇടപെടലിനെ തുടർന്ന് പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു.
കെ. പ്രേമൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്കകൾ കേൾക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
പുലിയെ സുരക്ഷിതമായി പിടികൂടുന്നതുവരെ വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. നാരായണൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കുഴിയിൽ
വീടുകൾക്കുസമീപം
വീണ്ടും പുലിയെത്തി
വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ പുലി. പുഷ്പഗിരി ആശ്രമത്തിന്റെ മുകൾഭാഗത്ത് തോമസ്, മെൽബിൻ എന്നിവരുടെ വീടുകൾക്കു സമീപമാണ് രണ്ടുദിവസമായി പുലിയെ കാണുന്നത്. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ ഒളകര ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പട്രോളിംഗ് നടത്തി. രാത്രിസമയം യാത്രചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നു വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപായ സാഹചര്യമുണ്ടായാൽ വനംവകുപ്പിന് വിവരം അറിയിക്കണമെന്നു അധികൃതർ പറഞ്ഞു.
Tags : Nattuvishesham District news