പ്രതീകാത്മക ചിത്രം
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനിൽ സ്ഥാനാർഥികൾ പ്രചരണം ശക്തമാക്കി.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി എ.കെ. അജിത്കുമാറാണ് സ്ഥാനാർഥി. എൽഡിഎഫിനായി പി.കെ. ഉസ്മാനും എൻഡിഎക്കായി കെ.ഡി. ബിജോയുമാണ് മുന്നണി സ്ഥാനാർഥികൾ. ആരു ജയിച്ചാലും കൊച്ചി കോർപറേഷൻ ഭരണത്തിൽ മാറ്റം ഉണ്ടായേക്കില്ലങ്കിലും പ്രതിപക്ഷ കരുത്ത് തെളിയിക്കാൻ എൽഡിഎഫിനും ബിജെപിക്കും ജയം അനിവാര്യമാണ്.
എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ കോർപറേഷൻ ആസ്ഥാനത്തെത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കോർപറേഷൻ അക്കൗണ്ട്സ് ഓഫീസറുടെ മുമ്പാകെ ഇന്നലെ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി അവസാന ദിവസമായ ഇന്ന് പത്രിക സമർപ്പിക്കും. മൂന്നു പേരും അയ്യപ്പൻകാവ് ഡിവിഷനിലെ വോട്ടർമാരാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറും ഡെപ്യൂട്ടി മേയറുമായിരുന്ന ദീപക് ജോയ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
76 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 47 അംഗങ്ങളുടെ പിന്തുണ നിലവിൽ യുഡിഎഫിനുണ്ട്. എൽഡിഎഫിന് 22 ഉം ബിജെപിക്ക് ആറും സീറ്റുകളാണുള്ളത്.
Tags : Candidates NattuVishasham DistrictNews