പോകേണ്ടത് സര്‍വീസ് റോഡിലൂടെ, തെറ്റിച്ചാല്‍ കര്‍ശന നടപടി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണെന്ന് ദേശീയപാത അതോറിറ്റി.മഴക്കാലത്ത് ഉള്‍പ്പെടെ അപകടസാധ്യത ഏറെയാണ്. നിയമപ്രകാരം സര്‍വീസ് റോഡ് വഴിയാണ് ഇരുചക്രവാഹനങ്ങളും ഓട്ടോകളും പോകേണ്ടത്.ഇത് എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ തന്നെ നിരോധനം ഉണ്ടെങ്കിലും കര്‍ശനമാക്കിയത് കഴിഞ്ഞ ദിവസം മുതലാണ്.ആറുവരിപ്പാതയിലേക്ക് ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി ബൈപാസ് തുറന്നപ്പോൾതന്നെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആരും ഇത് പാലിക്കാറില്ല. ഓവർടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെവരെ ഇരുചക്രവാഹനങ്ങൾ പോവുന്നുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുമെന്നതുകൊണ്ടാണ് കഴിഞ്ഞദിവസം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് കർശനമാക്കാൻ തീരുമാനിച്ചത്.
നിരോധനം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാവും. ഇതോടൊപ്പംതന്നെ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചു. പാർക്കുചെയ്യുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ ദേശീയപാതാ അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് നീക്കും.
വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ. നിലവിൽ ആറുവരിപ്പാതയിലും സർവീസ്റോഡിലും പാർക്കുചെയ്യാറുണ്ട്. ഇത് അനുവദിക്കില്ല. തൊണ്ടയാട്, കുടിൽത്തോട്, പുറക്കാട്ടിരി പാലത്തിന് സമീപം പാലോറമല എന്നിവിടങ്ങളെല്ലാം ടാങ്കർലോറികളുൾപ്പെടെ സ്ഥിരം പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ്. ഇത് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode