ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പം മിഷന്‍ലീഗിന്റെ നേതൃത്വത്തിലുള്ള 38-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് ഒന്നിന് നടക്കും. 31ന് ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ തീര്ഥാടനത്തിനൊരുക്കമായി മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ കബറിടത്തില്‍ പ്രാര്‍ഥന നടക്കും. തുടര്‍ന്ന് അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്ക് പതാക പ്രയാണവും ജന്മഗൃഹത്തില്‍ പതാക ഉയര്‍ത്തലും നടക്കും. കുടമാളൂര്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് ഫാ.ഡോ. ജോയി മംഗലത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഓഗസ്റ്റ് ഒന്നിന് രാവിലെ 5.45ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ നേതൃത്വത്തിലുള്ള തീര്‍ഥാടനം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. പള്ളം, കോട്ടയം വഴി തീര്‍ഥാടകര്‍ ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ എത്തിച്ചേരും.
കുറുമ്പനാടം മേഖലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടനം രാവിലെ 10.30ന് കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് ചുങ്കം, വാരിശേരി വഴി കുടമാളൂര്‍ വഴി പള്ളിയില്‍ എത്തി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജന്മഗൃഹം സന്ദര്‍ശിക്കും.
കുടമാളൂര്‍ മേഖലയിലെ തീര്‍ഥാടകര്‍ രാവിലെ 6.45ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് തീര്‍ഥാടനം നടത്തും. അതിരമ്പുഴ മേഖലാ തീര്‍ഥാടനം അതിരമ്പുഴ ഫൊറോന പള്ളി, വെട്ടിമുകള്‍, കോട്ടയ്ക്കുപുറം, ചെറുവാണ്ടൂര്‍ പള്ളികളില്‍നിന്നും ആരംഭിച്ച് ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് പോകും.
കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലാ തീര്ഥാടനങ്ങൾ 8.45ന് കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്നും എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന്, മുഹമ്മ മേഖല തീര്ഥാടനങ്ങള് 10.20ന് മാന്നാനം ആശ്രമം മൈതാനത്തുനിന്നും ജന്മഗൃഹത്തിലേക്ക് പുറപ്പെടും.
അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തെക്കന്‍മേഖല തീര്‍ഥാടകര്‍ എത്തിച്ചേരുന്ന സമയം അനുസരിച്ച് മറ്റു മേഖലകളുടെ തീര്ഥാടനങ്ങളോടാപ്പം ചേര്‍ന്ന് ജന്മഗൃഹത്തിലെത്തിച്ചേരും.
കുടമാളൂര്‍ പള്ളിയിലും
ജന്മഗൃഹത്തിലും വിശുദ്ധകുര്‍ബാന
കുടമാളൂര്‍ പള്ളിയില്‍ ഒന്നിന് രാവിലെ 5.15നും 10.30നും 12നും 3.15നും അല്‍ഫോന്‍സാ ഭവനില്‍ രാവിലെ 7.15നും 9.45നും 12നും ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 10.15നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അല്‍ഫോന്‍സാ ഭവനില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.