ഒൻപത് കോടി ചെലവിൽ അടുത്തിടെ നിർമിച്ച ചൂരൽമല-അട്ടമല റോഡ്.
മോപ്പാടി: സംസ്ഥാന ബജറ്റില്‍ ടോക്കണ്‍ അഡ്വാന്‍സ് അനുവദിച്ച ചൂരല്‍മല-പോത്തുകല്‍-നിലമ്പൂര്‍ തുരങ്കപാത പദ്ധതി പ്രതീക്ഷ നല്കുന്നു. പാത യാഥാര്‍ഥ്യമായാല്‍ ജില്ലയുടെ വികസനത്തോടൊപ്പം ടൂറിസം രംഗത്തും അനന്ത സാധ്യതകളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചൂരല്‍മല, അട്ടമല വഴി ജില്ലാ അതിര്‍ത്തിയായ അരണപ്പുഴ കടന്ന് മുണ്ടേരി വഴി പോത്തുകല്‍, നിലമ്പൂര്‍ എത്തിച്ചേരുന്ന വിധത്തിലാണ് പാതയുടെ രൂപകല്പന.
പഴയ മലയോര ഹൈവേ കടന്നു പോകുന്ന വഴി തന്നെയാണിത്. എന്നാല്‍ വനമധ്യത്തിലൂടെ റോഡ് നിര്‍മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് മലയോര ഹൈവേ പദ്ധതി പ്രതിസന്ധിയിലായത്. ഇതേത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം പരിഗണിക്കപ്പെടുന്നത്.
ചൂരല്‍മല നിന്ന് അട്ടമല വഴി ജില്ലാ അതിര്‍ത്തിയായ അരണപ്പുഴ നിന്ന് രണ്ട് കിലോമീറ്റര്‍ തുരങ്കവും ബാക്കി എട്ട് കിലോമീറ്റര്‍ ഉയരപ്പാതയും നിര്‍മിച്ചാല്‍ നിലമ്പൂര്‍ മുണ്ടേരിയിലെത്തിച്ചേരാന് കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് കിലോമീറ്റര്‍ തുരങ്കപാത വരുന്നതിലൂടെ നാല് കിലോമീറ്റര്‍ കുറയുകയും ചെയ്യും. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ മറികടക്കാന്‍ കഴിയുന്ന വിധത്തിലാണ് തുരങ്കവും ഉയരപ്പാതയും വിഭാവനം ചെയ്യുന്നത്. 2500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.
ഇപ്പോഴത്തെ സ്ഥിതിയില്‍ മേപ്പാടി നിന്ന് വടുവഞ്ചാല്‍, ചേരമ്പാടി, നാടുകാണി ചുരം വഴി നിലമ്പൂരിലെത്താന്‍ 102 കിലോമീറ്റര്‍ സഞ്ചരിക്കണം. പുതിയ പദ്ധതി യാഥാര്‍ഥ്യമായാല്‍ ആ ദൂരം 48 കിലോമീറ്ററായി ചുരുങ്ങും. കൊച്ചി-ബംഗളൂരു ദൂരത്തില്‍ 70 കിലോമീറ്റര്‍ കുറവ് വരും. ബജറ്റില്‍ ഉള്‍പ്പെടുത്തി ടോക്കണ്‍ അഡ്വാന്‍സ് വകയിരുത്തിയതോടെ നിലവിലുള്ള പ്രശ്നങ്ങള്‍ തരണം ചെയ്ത് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.
Tags : Local News Nattuvishesham Wayanad