ഓണത്തിരക്കിൽ ഇരിട്ടി പാലത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
ഇരിട്ടി: ഓണത്തിരക്ക് വർധിച്ചതോടെ ഇരിട്ടി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നു. ട്രാഫിക് സിഗ്നലുകളുടെ അഭാവവും ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലിസ് സംവിധാനമില്ലാത്തതും നഗരത്തിലെ ഗതാഗത സംവിധാനത്തെ കുത്തഴിഞ്ഞ നിലയിലാക്കിയിരിക്കുകയാണ്.
ഇരിട്ടി പുതിയ പാലത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഡ്രൈവർമാർ സ്വയം നിയന്ത്രിച്ചാണ് ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നത്. കൂട്ടുപുഴ, കീഴ്പള്ളി, എടൂർ ഭാഗങ്ങളിൽനിന്ന് തളിപ്പറമ്പ്, ഉളിക്കൽ, മണിക്കടവ് ഭാഗങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളും തിരിച്ചുപോകുന്ന വാഹനങ്ങളും ഒരേസമയം പാലത്തിനുസമീപം കുരുക്കിൽപ്പെടുകയാണ്.
നഗരത്തിലേക്കുള്ള മറ്റൊരു പ്രധാന പ്രവേശന കവാടമായ പയഞ്ചേരി മുക്ക് കവലയിലും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂർ, തലശേരി ഭാഗങ്ങളിൽനിന്നും പേരാവൂർ, കൊട്ടിയൂർ, വയനാട് മേഖലകളിൽനിന്നുമെത്തുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവലയാണിത്. മാസങ്ങളായി ഇവിടെ ട്രാഫിക് സംവിധാനം കാര്യക്ഷമമല്ല. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലിസ് സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.
കർണാടകയിൽനിന്ന് ഓണാവധിക്ക് നാട്ടിലെത്തുന്നവരും വ്യാപാര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരും ആശുപത്രി, വിമാനത്താവളം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും ഗതാഗതക്കുരുക്കിൽ ഒരുപോലെ വലയുകയാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും വാഹനങ്ങൾ ഏറെ പാടുപെടുകയാണ്. ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മതിയായ സൗകര്യമില്ലാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ഓണനാളുകൾ അടുക്കുന്നതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്നതിനാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് യാത്രക്കാരും വ്യാപാരികളും. പുതിയ പാലം, പയഞ്ചേരി മുക്ക് എന്നിവിടങ്ങളിൽ അടിയന്തരമായി ട്രാഫിക് സംവിധാനം പുനഃസ്ഥാപിക്കുകയും തിരക്കേറിയ സമയങ്ങളിൽ പൊലിസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം.
Tags : NattuVishesham DistrictNews