വാടാനപ്പള്ളി: കടലാക്രമണം രൂക്ഷമായ വാടാനപ്പിള്ളി ഫസൽ നഗറിലും പൊക്കാഞ്ചേരിയിലും സീവാൾ റോഡും വീടുകളും സംരക്ഷിക്കാൻ അടിയന്തരമായി കരിങ്കല്ലടിച്ച് നിരത്തണമെന്ന ആവശ്യവുമായി സ്ഥലം സന്ദർശിച്ച എംഎൽഎക്കു മുന്നിൽ വീട്ടമ്മമാരുടെ രോദനം. കടലാക്രമണം രൂക്ഷമായി തുടർന്നതോടെയാണ് സി. രവീന്ദ്രനാഥ് ഇന്നലെ വൈകീട്ട് ഫസൽ നഗറിൽ സന്ദർശനം നടത്തിയത്.
ഈനേരവും തിരയടിച്ച് വെള്ളം കരയിലേക്ക് കയറുകയായിരുന്നു. എംഎൽഎയുടെ സന്ദർശനവിവരം അറിഞ്ഞാണ് വീട്ടമ്മമാരടക്കം കടലോരനിവാസികൾ സ്ഥലത്തെത്തിയത്. ഇതോടെയാണ് കരിങ്കല്ലടിച്ച് ഭിത്തികെട്ടണമെന്ന ആവശ്യം വീട്ടമ്മമാരും വാർഡ് അംഗം പി.കെ. സുധർമനും എംഎൽഎയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. കുടിവെള്ളം കിട്ടാതെ കടലോരനിവാസികൾ വലയുകയാണെന്നും വെള്ളം എത്തിക്കാനും നടപടിയുണ്ടാകണമെന്നും വീട്ടമ്മമാർ ആവശ്യപ്പെട്ടു. ഇതോടെ എംഎൽഎ, കളക്ടറെ മൊബൈലിൽ വിളിച്ച് പ്രശ്നം അറിയിച്ചു. കടലാക്രമണപ്രദേശത്ത് സുരക്ഷയ്ക്കായി അഞ്ചു ലക്ഷം രൂപ കളക്ടർ അനുവദിച്ചതായി എംഎൽഎ പറഞ്ഞു. കുടിവെള്ളക്ഷാമവും കളക്ടറെ അറിയിച്ചതായി എംഎൽഎ പറഞ്ഞു.
അതേസമയം തിരയടിച്ചുകയറുന്ന ഫസൽ നഗറിൽ സീവാൾ റോഡും വീടുകളും തകരുമെന്ന അവസ്ഥയാണ്. കാലവർഷം ഇനിയും ശക്തമായാൽ കനത്ത നാശത്തിന് സാധ്യതയുണ്ട്.
വരുംദിവസങ്ങളിൽ കടലാക്രമണ സാധ്യതയുണ്ടെന്ന് കടലോരനിവാസികളും ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും പറയുന്നു. കടൽഭിത്തി നിർമാണവും കുടിവെള്ളം ലഭ്യമാക്കാനും ആവശ്യപ്പെട്ട് പലതവണ കളക്ടറടക്കം ബന്ധപ്പെട്ടവർക്ക് നിവേദനംനൽകിയെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്ന് തീരദേശവാസികൾ പറഞ്ഞു. എംഎൽഎയോടൊപ്പം വാടാനപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, ബ്ലോക്ക് അംഗം ഷൈന മുഹമ്മദ്, വാർഡ് അംഗം പി.കെ. സുധർമൻ, സിപിഎം ലോക്കൽ സെക്രട്ടറിമാരായ സുരേഷ് മഠത്തിൽ ഷാജുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, അനിൽ എന്നിവരും ഉണ്ടായിരുന്നു.
Tags : Coastal attack Nattuvishesham District News