പത്തനംതിട്ട നഗരസഭയുടെ അറവുശാലയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.
പത്തനംതിട്ട: നഗരസഭയുടെ അറവുശാലയുടെ പ്രവർത്തനം വൃത്തിഹീനമായ അന്തരീക്ഷത്തിൽ. അറവുശാലയുടെ പ്രവർത്തനം സംബന്ധിച്ചു വ്യാപക പരാതികളും ഉയരുന്നു. മൂക്കുപൊത്താതെ ഒരുനിമിഷം പോലും നിൽക്കാൻ കഴിയാത്ത തരത്തിൽ വൃത്തിഹീനമാണിവിടം. ചുറ്റും അട്ടിയടുക്കിവച്ചിട്ടുള്ള മാലിന്യം നിറച്ച ചാക്കുകളിൽനിന്ന് പുഴുക്കൾ പുറത്തേക്ക് വമിക്കുകയാണ്. ഇതില്‍നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം പരിസരമാകെ നിറഞ്ഞുകിടക്കുന്നു. ഇതില്‍ കൊതുകും കൂത്താടിയും പുഴുക്കളുമാണ്. മഴക്കാലം ആരംഭിച്ചതോടെ പരിസരമലിനീകരണം അതിരൂക്ഷമാണ്.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അറവുശാല യന്ത്രസഹായത്തോടെയുള്ള കശാപ്പിനായി സ്ഥാപിച്ചതാണെങ്കിലും വൃത്തിഹീനമായ അന്തരീക്ഷവും മാലിന്യ പ്രശ്നങ്ങളും തുടരുകയാണ്. റിംഗ് റോഡിൽ അബാൻ ജംഗ്ഷനും അഴൂരിനും മധ്യേയാണ് അറവുശാല. പ്രദേശത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലേക്കുള്ള മൃഗങ്ങളെ ഇവിടെ എത്തിച്ചാണ് കശാപ്പ് ചെയ്യുന്നത്. അറവുശാലയോടു ചേർന്നാണ് വാതക ശ്മശാനവും.
മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പ്രവർത്തനം. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടോ ഇറച്ചി ഭക്ഷ്യയോഗ്യമാണോ എന്നിവ മൃഗഡോക്ടർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരം പരിശോധനകളൊന്നും ഇവിടെ നടക്കാറില്ല. ഒരുദിവസം നിരവധി കന്നുകാലികളെ കശാപ്പ് ചെയ്യാറുണ്ട്.
അവധി ദിവസങ്ങളിലിത് 15 വരെ പോകും. പുലർച്ചെ രണ്ടുമുതലാണ് പ്രവർത്തനം. 2019 ഓഗസ്റ്റിലാണ് അറവുശാലയുടെ പ്രവർത്തനം തുടങ്ങിയത്. രാത്രിസമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും അറവുശാലയുടെ പരിസര പ്രദേശങ്ങളിലുണ്ട്. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് പ്രദേശം. പരാതികൾ ഉയർന്നാലും നഗരസഭാ ആരോഗ്യവിഭാഗം തിരിഞ്ഞുനോക്കാറില്ല.