പുല്ലാട്: 1375-ാം നമ്പര്‍ പുല്ലാട് സഹകരണ ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ കാലത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂവെന്ന് ബാങ്ക് മുൻ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന അഡ്വൈസറുമായ ജോര്‍ജ് കുന്നപ്പുഴ ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ പണം മുന്‍ ഭരണസമിതിയുടെ കാലത്ത് കൃത്യമായി കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ചുമതലയിൽ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് ബാങ്കില്‍ പ്രശ്നങ്ങളുണ്ടായതെന്ന് കുന്നപ്പുഴ പറഞ്ഞു. പൂര്‍ണസമയ അഡ്മിനിസ്ട്രേറ്ററുടെ സേവനം ഇല്ലാതെ പാര്‍ട്ട്ടൈം അഡ്മിനിസ്ട്രേറ്ററാണ് ഭരണം നിര്‍വഹിച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാങ്കിനെ അഡ്മിനിസ്ട്രേറ്ററുടെ കീഴിലേക്ക് കൊണ്ടുവരുന്നതിനും എല്‍ഡിഎഫ് നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ രാജിവച്ചതിനും പിന്നിലെ ചേതോവികാരം എന്താണെന്നും സിപിഎം നേതൃത്വം സഹകാരികളോട് പറയണം.
സഹകരണബാങ്ക് നടപ്പിലാക്കിയ നീതി കണ്ണാടിക്കട സംസ്ഥാനത്തിനൊട്ടാകെ മാതൃകയായിരുന്നു. ഈ കണ്ണാടിക്കട പൂട്ടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ പിന്നില്‍ ആരാണെന്നുള്ളതും പൊതുസമൂഹത്തില്‍ വ്യക്തമാണ്.
അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള സഹകരണസംഘത്തിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റെ കണക്കുകളും മെഡിക്കല്‍ സ്റ്റോറുമായി ബന്ധപ്പെട്ട ബിസിനസ് ഏര്‍പ്പാടുകളും എന്താണെന്ന് സഹകാരികള്‍ക്കും പൊതുസമൂഹത്തിനും അറിയില്ല. ഇതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ആറു വർഷമായുള്ള ബാങ്ക് ഭരണസമിതി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം സഹകാരികളില്‍നിന്ന് ഉയര്‍ന്നുവന്നത്. 2500ഓളം അംഗങ്ങളുള്ള സഹകരണബാങ്കിനെ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും ജോര്‍ജ് കുന്നപ്പുഴ പറഞ്ഞു.
ബാങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിഭാഗം മാത്രമാണ് ഭരണം നടത്തിയതെന്ന മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ ആരോപണം ശരിയല്ല. ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായിരുന്ന പരേതനായ ടി. തോമസും സുരേഷ് ബാബുവും സിപിഎം അംഗങ്ങളായിരുന്നു. സിപിഐയുടെ അംഗവും മുന്‍കാലങ്ങളില്‍ ഭരണസമിതിയിലുണ്ടായിരുന്നുവെന്ന് മുൻ പ്രസിഡന്റ് പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ഭരണകാലത്തെ ഇടപാടുകൾ സഹകാരികളെ അറിയിച്ച് നടപടികള്‍ സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബാങ്ക് സംരക്ഷണസമിതി ഭാരവാഹി ജോബോയ് പറഞ്ഞു.
Tags : Local News Nattuvishesham Pathanamthitta