വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാർ തീരദേശ റോഡിലെ ചിറപ്പുറം ഭാഗത്ത് റോഡ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പുഴയോരം കല്ലുകെട്ടി ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ മെയ് 19നാണ് ടാറിട്ട തീരദേശറോഡിലെ 150 മീറ്ററോളം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു പിളർന്നത്.
ഇതിൽ 35 മീറ്ററോളം റോഡ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. വൈപ്രയാറിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് അപകട സ്ഥിതിയിലായതോടെ പഞ്ചായത്ത് ഭാരവണ്ടികൾ നിരോധിച്ചു. സ്കൂൾ വാഹനങ്ങൾ പോലും അപകടഭീഷണിയെത്തുടർന്ന് കടത്തിവിടുന്നില്ല. റോഡിന്റെ പല ഭാഗങ്ങളും ദിനംപ്രതി ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിച്ചില്ല. പുഴയോരം ഇടിയുന്നത് വർധിച്ചതോടെ പഞ്ചായത്ത് മുളകൾ നാട്ടി യാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചു.
റോഡ് പുഴയിലേക്ക് ഇടിഞ്ഞതോടെ റോഡരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകളും പുഴയിലേക്ക് പതിച്ചിരുന്നു. റോഡ് കല്ലുകെട്ടി സംരക്ഷിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കാനും നാട്ടുകാർ ഒരുങ്ങുകയാണ്. ഇടിഞ്ഞുതാഴ്ന്ന റോഡിന്റെ ഭാഗം കല്ലുകെട്ടി സംരക്ഷിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപകടമൊഴിവാക്കാൻ ഉടൻ നടപടി വേണം
വൈക്കപ്രയാർ നിവാസികൾ പുറം ലോകത്തേക്ക് എത്തുന്നതിന് ആശ്രയിക്കുന്ന പ്രധാന റോഡാണിത്. പുഴയുടെ ആഴമേറിയ ഭാഗത്തേക്കാണ് റോഡ് ഇടിഞ്ഞുതാണത്. മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അപകട സ്ഥിതി ബോധ്യപ്പെട്ട് എസ്റ്റിമേറ്റടുത്തിട്ടും നടപടി ഉണ്ടായില്ല. പ്രശ്നത്തിന്റെ ഗൗരവം പഞ്ചായത്ത് ജലവിഭവ വകുപ്പ് മന്ത്രിയെയും ധരിപ്പിച്ചിരുന്നു. മൂന്ന് മാസമായി വാഹന ഗതാഗതം ഇവിടെ സുഗമമായി നടക്കാത്തതിനാൽ ജനജീവിതം ദുരിത പൂർണമാകുകയാണ്. അധികൃതർ അനുഭാവ പുർവം നടപടി സ്വീകരിക്കണം.
കെ.ജി.രാജു
പഞ്ചായത്ത് പ്രസിഡന്റ്
ഉദയനാപുരം