ചേകാടിയിലെ നെല്‍പ്പാടം.
പുല്‍പ്പള്ളി: മുന്നുവശം വനത്താലും ഒരുവശം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടിയിലെ കര്‍ഷകര്‍ നെല്‍കൃഷി നെഞ്ചോട് ചേര്‍ത്ത് മാതൃകയാകുന്നു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ചേകാടി. കര്‍ഷകര്‍ വന്യമൃഗശല്യം ഉള്‍പ്പടെ പ്രതിസന്ധികള്‍ അതിജീവിച്ച് പരമ്പരാഗത നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്.
ഗ്രാമത്തില്‍ ഏകദേശം 300 ഏക്കറിലാണ് നെല്‍കൃഷി. സുഗന്ധ നെല്ലിനമായ "ഗന്ധകശാല' ജില്ലയില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന പാടശേഖരമെന്ന ഖ്യാതി ചേകാടിക്കുണ്ട്. പരമ്പരാഗത നെല്ലിനമായ "വലിച്ചൂരി'യാണ് ഇവിടെ കൃഷി ചെയ്യുന്ന മറ്റെരു പ്രധാന ഇനം. ജില്ലയില്‍ ഏറ്റവുമധികം ഗോത്ര കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നതാണ് ചേകാടിയിലെ വയല്‍. ചെട്ടി സമുദായത്തില്‍പ്പെട്ടവരും നെല്കൃഷിക്കാരണ്.
ഞാറ് നടുന്നതുമുതല്‍ ചേകാടിയിലെ നെല്‍കർഷകരുടെ രാത്രി ജീവിതം പാടത്താണ്. മുന്‍കാലങ്ങളില്‍ സുഗന്ധനെല്ലിനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായധനം നല്‍കിയിരുന്നു. കുറച്ചുകാലമായി സഹായം അനുവദിക്കുന്നില്ല. എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും കൃഷി തുടരാനാണ് ചേകാടിയിലെ കൃഷിക്കാരുടെ തീരുമാനം.
ഇത്തവണ തൊഴിലാളി ക്ഷാമമുണ്ടായപ്പോള്‍ ഇതര സംസ്ഥാനത്തൊഴിലാളികളെ എത്തിച്ചായിരുന്നു ഞാറുനടീല്‍. ഇനിയുള്ള മൂന്ന് മാസം പാടത്ത് കാവല്‍മാടമൊരുക്കി കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളില്‍നിന്ന് നെല്‍കൃഷി സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് കര്‍ഷകര്‍.
Tags : Nattuvishesham Districtnews Deepikanews