ജപ്തി നടപടിക്കായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞപ്പോൾ.
മാനന്തവാടി: കാർഷിക സബ്സിഡി വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ രേഖകളിലൂടെ കോടികൾ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജപ്തി നടപടിക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷക കോൺഗ്രസ്. എറണാകുളം സ്വദേശിയായ ജനീ വർഗീസ് എന്ന വ്യക്തി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നാരോപിച്ച് കാട്ടിക്കുളം പൂവത്തിങ്കൽ പി.പി. തോമസ്, റോയി മാത്യു പനമരം, പടിഞ്ഞാറെ കൂഞ്ഞിപ്രയിൽ പി. പി. ബിനോയി എന്നിവർ 2022ൽ രംഗത്തുവന്നിരുന്നു.
ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത്, പരിചയക്കാരൻ മുഖേന ജനീ വർഗീസ് ഇവരെ സമീപിക്കുകയും കോഴിഫാം നടത്തിപ്പിനായി സർക്കാർ സബ്സിഡിയോടുകൂടിയ 50 ലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ജനീ വർഗീസിന്റെ ഏജൻസി മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ലക്ഷം രൂപ നൽകുകയും പിന്നീട് വാഗ്ദാനം ചെയ്ത വായ്പ ലഭ്യമാക്കാനെന്ന വ്യാജേന ഇവരുടെ ആധാരം തന്ത്രപൂർവം തട്ടിയെടുക്കുകയുമായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് ഇവർ തട്ടിപ്പിനിരയായതെന്ന് മനസിലായത്.
ഇവരുടെ ആധാരം വച്ച് ഇയാൾ എറണാകുളം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും 27 കോടി രൂപയാണ് വായ്പ എടുത്തത്. എന്നാൽ ഇവരുടെ പരിമിതമായ സ്വത്തുക്കൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പ എങ്ങനെ അനുവദിച്ചുവെന്നും രേഖകളും ഗ്യാരന്റി രേഖകളും എങ്ങനെ തയാറാക്കിയെന്നും അന്വേഷിക്കണമെന്നാണ് പരാതിക്കാർ ആവശ്യപ്പടുന്നുത്.
ഇതിനിടെ തോമസ്കുട്ടി എന്നയാളുടെ വീട്ടിലേക്ക് ജപ്തി നടപടിയുമായി ബന്ധപ്പെട്ട നോട്ടീസ് പതിക്കാൻ എത്തിയ ബാങ്ക് ജീവനക്കാരെ കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുള്ളതായും യാതൊരു തരത്തിലുള്ള ജപ്തി നടപടികൾ നടത്താൻ അനുവദിക്കില്ലായെന്നും കർഷ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഈ മാസം ഒമ്പതാം തീയതി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Tags : Nattuvishesham Districtnews Deepikanews