സേട്ടുകുന്നിലെ നീര്‍ച്ചാലിൽ മാലിന്യം തള്ളിയ നിലയില്‍.
വൈത്തിരി: സേട്ടുകുന്നിലെ നീര്ച്ചാല് മാലിന്യ നിക്ഷേപ കേന്ദ്രമായത് ജനജീവിതം ദുസഹമാക്കുന്നു. സേട്ടുകുന്നിലെ കുടുംബങ്ങള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന നീര്‍ച്ചാലിലാണ് സാമൂഹികവിരുദ്ധര്‍ പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, തകര്‍ന്ന ബക്കറ്റുകള്‍ തുടങ്ങിയവ വലിച്ചെറിയുന്നത്. തെളിഞ്ഞൊഴുകിയിരുന്ന ജലസ്രോതസ് ഇപ്പോള്‍ മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് പദ്ധതിയില്‍നിന്നുള്ള ജലവിതരണം മുടങ്ങുന്ന ദിവസങ്ങളില്‍ കുടിവെള്ളത്തിനും നാട്ടുകാര്‍ ആശ്രയിക്കുന്നത് ഈ നീര്‍ച്ചാലിനെയാണ്. നീര്ച്ചാല് മലിനമായത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മലിനജലം ഉപയോഗിക്കുന്നത് ചര്‍മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നീര്ച്ചാല് ശുചീകരിക്കാനും സംരക്ഷിക്കാനും പഞ്ചായത്ത് അധികൃതരും ഹരിതകര്‍മ സേനയും അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. നിരീക്ഷണത്തിന് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നീര്‍ച്ചാലില്‍ മാലന്യം തള്ളുന്നവരെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമാകുമെന്ന അഭിപ്രായവും അവര്‍ക്കുണ്ട്.
Tags : Nattuvishesham Districtnews Deepikanews